കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ ട്യൂഷനുപോകുകയായിരുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പരാതിയിൽ ട്വിസ്റ്റ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതല്ലെന്നും മകളുടെ പ്രായമുള്ള കുട്ടികൾക്ക് മിഠായി നൽകാൻ ശ്രമിച്ചതാണെന്നും ഒമാൻ സ്വദേശികളായ ദമ്പതികൾ വ്യക്തമാക്കിയതോടെയാണ് പരാതിയിൽ നിർണായക വഴിത്തിരിവ് സംഭവിച്ചത്. ഇതോടെ വീട്ടുകാർ പരാതി പിൻവലിച്ചു.
വെള്ളിയാഴ്ച വെെകിട്ട് 4.45നാണ് സംഭവം നടന്നത്. ആറും അഞ്ചും വയസുള്ള സഹോദരികൾ വീട്ടിൽ നിന്ന് രണ്ടുവീടുകൾക്ക് അപ്പുറത്തുള്ള വീട്ടിലേക്ക് ട്യൂഷന് പോകുമ്പോൾ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കുട്ടികൾക്ക് മിഠായി നൽകാൻ ശ്രമിക്കുകയും എന്നാൽ ഇതുവാങ്ങാതിരുന്നതോടെ കെെയിൽ പിടിച്ച് കാറിനുള്ളിലേക്ക് വലിച്ചെന്നുമായിരുന്നു ആരോപണം. കുട്ടികൾ ഇത് ട്യൂഷൻ സെന്ററിൽ പറയുകയും അവിടെ നിന്ന് സ്ഥലം കൗൺസിലറെ വിവരമറിയിക്കുകയും ചെയ്തു. കൗൺസിലർ എളമക്കര പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി കുട്ടികളുടെ മൊഴിയെടുക്കുകയും സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കാറിൽ ഒരു സ്ത്രീയും രണ്ടുപുരുഷന്മാരുമാണ് ഉണ്ടായിരുന്നുവെന്നും കുട്ടികൾ മൊഴി നൽകി.
പരിശോധനയിൽ ആളുകൾ വന്നത് ടാക്സിയിലാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യാത്രക്കാരെ കണ്ടെത്തിയത്. ഒമാൻ സ്വദേശി, ഭാര്യ, ആറുവയസുള്ള മകൾ എന്നിവരായിരുന്നു കാറിലെ യാത്രക്കാർ. അവർ പൊലീസിനോടും കുട്ടികളുടെ രക്ഷിതാക്കളോടും കാര്യങ്ങൾ വിശദീകരിച്ചു. മൂത്ത കുട്ടി മിഠായി വാങ്ങിയില്ലെന്നും ഇളയ കുട്ടി വാങ്ങിയെന്നും വാത്സല്യം തോന്നിയപ്പോൾ കൊടുത്തതാണെന്നും അവർ പറഞ്ഞു. കേരളം കാണാൻ എത്തിയതാണ് ഒമാൻ സ്വദേശികൾ. ഇതിനിടെയാണ് തങ്ങളറിയുന്ന ഒരാൾ ഇവിടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് അറിഞ്ഞത്. ഇവിടെ പോയി തിരികെ വരുന്ന വഴിയാണ് കുട്ടികളെ കണ്ടതെന്നും അവർ അറിയിച്ചു. ശനിയാഴ്ച വെെകിട്ട് തിരിച്ചു പോകാനിരിക്കെയായിരുന്നു സംഭവവികാസങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |