തിരുവനന്തപുരം: മലയാളം സർവകലാശാലയിൽ നിലവിലെ വി.സി അനിൽ വള്ളത്തോൾ സ്ഥാനമൊഴിയും മുൻപ്, രജിസ്ട്രാർ നിയമനത്തിന് തിരക്കിട്ട് അഭിമുഖം. 2 വർഷമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികയിൽ ഇടത് അധ്യാപക സംഘടനാ നേതാവിനെ നിയമിക്കാനാണ് നീക്കമെന്നാണ് ആക്ഷേപം.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനായി കണ്ടെത്തി ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്ന വി.സി ഇന്ന് നടത്തുന്ന അഭിമുഖം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
പ്രൊഫസർക്ക് തത്തുല്യമായ രജിസ്ട്രാറുടെ തസ്തികയിൽ 4 വർഷത്തേക്കാണ് നിയമനം. വി.സി ഈ മാസം 28 നാണ് സ്ഥാനമൊഴിയുന്നത്. ഗവർണറുടെ പിരിച്ചുവിടൽ നോട്ടീസ് കൈപ്പറ്റിയ വിസി അനിൽ വള്ളത്തോൾ ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവിലൂടെയാണ് തൽസ്ഥാനത്ത് തുടരുന്നത്. രജിസ്ട്രാർ നിയമനത്തിന് അപേക്ഷിച്ച 3 പേർക്കാണ് അഭിമുഖം. മലയാളം സർവകലാശാലയിലെ അധ്യാപകൻ ഡോ:ബാബുരാജ്, കൊല്ലം എഫ്. എം. എൻ കോളേജ് അദ്ധ്യാപകൻ ഡോ. ഷെല്ലി, പട്ടാമ്പി സംസ്കൃത കോളേജ് അദ്ധ്യാപകൻ ഡോ. പി. പി. പ്രകാശൻ എന്നിവരാണ് പട്ടികയിൽ. കോളേജ് അദ്ധ്യാപകരുടെ ഇടത് സംഘടനയുടെ സംസ്ഥാന നേതാവായ പ്രകാശനെ രജിസ്ട്രാറാക്കാനാണ് തിരക്കിട്ട് നിയമനമെന്നാണ് പരാതി.
കോളേജ് പ്രിൻസിപ്പലായി നിയമനം ലഭിക്കുന്നതിന് യോഗ്യതയില്ലാത്തതുകൊണ്ട് പട്ടികയിൽ നിന്ന് പുറത്തായ ഈ നേതാവ്, കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നൽകിയതിനാൽ ഒഴിവാക്കപ്പെട്ടു. അതിന് പകരമായാണ് രജിസ്ട്രാർ പദവിയെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |