തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ നടത്തിയ പ്രതിഷേധത്തിന് കാളയെ ഉപയോഗിച്ചതിന് യുവമോർച്ചയ്‌ക്കെതിരെ പരാതി. കന്റോൺമെന്റ് ഹൗസിലേക്കാണ് യുവമോർച്ച പ്രവർത്തകർ കാളയുമായി പ്രതിഷേധിച്ചത്. കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.
യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കാട്ടാക്കടയാണ് യുവമോർച്ചയ്‌ക്കെതിരെ പരാതി നൽകിയത്. പ്രതിഷേധത്തിന് മതവികാരം വ്രണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള ക്രൂരതയുമാണെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി നൽകിയത്.
അതേസമയം, കന്റോൺമെന്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്‌ച ഉണ്ടായതിൽ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. ഇന്നലെ പോർവിളികളുമായി എസ്‌എഫ്‌ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെയെത്തി. പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ വീഴ്‌ചകളിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ കത്തിലെ ആവശ്യം. അക്രമികൾ കന്റോൺമെന്റ് ഹൗസിൽ കയറി ചെടിച്ചട്ടികൾ ഉൾപ്പെടെ അടിച്ച് തകർത്തു. ആർക്കും അക്രമം നടത്താവുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവിന്റെ വസതിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |