കോട്ടയം: നെല്ല് സംഭരണം കാര്യക്ഷമമാക്കി കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ കോട്ടയത്ത് സഹകരണ മേഖലയിൽ റൈസ് മിൽ സ്ഥാപിക്കും. കേരള നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം (കാപ്കേകോസ്) അതിരമ്പുഴയിലാണ് മില്ല് സ്ഥാപിക്കുന്നത്. വേദഗിരിയിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്സ്റ്റൈൽസ് വളപ്പിലെ പത്തേക്കറിലാണ് മിൽ.
മന്ത്രിമാരായ വി.എൻ. വാസവൻ പി. രാജീവുമായി നടത്തിയ ചർച്ചയിൽ സ്ഥലം കൈമാറാൻ അനുമതിയായി. സഹകരണ - വ്യവസായ - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. ഗോഡൗൺ, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിനുള്ള ആധുനിക മിൽ എന്നിവയും വേദഗിരിയിൽ സ്ഥാപിക്കും. പുതിയ മില്ലിലൂടെ കർഷകർക്ക് ന്യായവിലയും ലഭിക്കും.
ഓയിൽ പാം കോർപ്പറേഷന് വെച്ചൂരിലും നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് നീണ്ടൂരിലും മില്ലുകളുണ്ട്. എന്നാൽ കുട്ടനാട്, അപ്പർകുട്ടനാടൻ മേഖലയിലെ നെല്ല് സംഭരിച്ച് അരിയാക്കി വിൽക്കാൻ ഇവയ്‌ക്ക് കഴിയാറില്ല.
ആലപ്പുഴയിലും പ്രതിസന്ധി
ആലപ്പുഴയിൽ സർക്കാരിന് റൈസ് മില്ലില്ല. ഇതുകാരണം സ്വകാര്യമില്ലുകൾ കുട്ടനാട് അപ്പർകുട്ടനാട് മേഖലയിലെ നെൽകർഷകരെ വർഷങ്ങളായി ചൂഷണം ചെയ്യുകയാണ്. സർക്കാർ ഉയർന്ന സംഭരണ വില പ്രഖ്യാപിച്ചാലും ഈർപ്പം കണ്ടെത്തി തൂക്കവും വിലയും കുറച്ചാണ് ചൂഷണം.
സഹകരണ നെല്ല് സംഭരണം 2.75 %
ഒരു വർഷം സപ്ലൈകോ സംഭരിക്കുന്നത്- 8 ലക്ഷംടൺ
സ്വകാര്യമില്ലുകൾ സംഭരിക്കുന്നത്- 7 ലക്ഷം ടൺ
സഹകരണ മേഖല സംഭരിക്കുന്ന നെല്ല്- 2.75 %
വേദഗിരിയിലെ മില്ലോടെ സഹകരണ മേഖലയുടെ വിഹിതം പത്ത് ശതമാനമാകും
കാപ്ക്കോസിൽ അംഗങ്ങളായ ജില്ലെ കാർഷിക സഹകരണ ബാങ്കുകൾ- 26
'നെൽകർഷകരുടെ തീരാ ദുഃഖം പരിഹരിക്കാനാണ് വേദഗിരിയിൽ പുതിയ റൈസ് മില്ല് സ്ഥാപിക്കുന്നത്. വർഷങ്ങളായി സ്വകാര്യമില്ലുകളുടെ ചൂഷണം അനുഭവിക്കുന്ന കർഷകർക്ക് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ".
- വി.എൻ. വാസവൻ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |