തിരുവനന്തപുരം:വേദാന്ത സാഗരത്തെ കാച്ചിക്കുറുക്കി ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമ മന്ത്രം ഒരു ലക്ഷത്തി എട്ട് തവണ ചൊല്ലി 27 മഹാ ഹോമകുണ്ഡങ്ങളിൽ 250 പുരോഹിതർ സമിത്തുകൾ ഹോമിച്ചു. ആയിരങ്ങൾ അത് ഉരുവിട്ടതോടെ, അരുവിപ്പുറം യാഗശാലയായി.
135-ാമത് അരുവിപ്പുറം പ്രതിഷ്‌ഠാ വാർഷികത്തോടും,ശിവരാത്രി ആഘോഷത്തോടും അനുബന്ധിച്ച്,
ചരിത്രത്തിൽ ആദ്യമായാണ് അരുവിപ്പുറത്ത് ഹോമമന്ത്ര യജ്ഞത്തിന് വേദിയൊരുങ്ങിയത്. ഇന്നലെ വെളുപ്പിന് 5ന് ആരംഭിച്ച ഹോമമന്ത്ര യജ്ഞത്തിൽ പങ്കെടുക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് ഭക്തർ എത്തിയിരുന്നു. ആറര മണിക്കൂറോളം നീണ്ടുനിന്ന യജ്ഞത്തിന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നേതൃത്വം നൽകി.യജ്ഞത്തിന് ശേഷം കലശാഭിഷേകത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.
മനുഷ്യന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ ഉന്നമനത്തിന് വേണ്ടിയാണ് ഗുരുദേവൻ നൂറ് വർഷങ്ങൾക്ക് മുമ്പ് ഹോമമന്ത്രം രചിച്ചത്. ഗുരുദേവൻ നിരവധി കൃതികൾ മലയാളത്തിലും സംസ്‌കൃതത്തിലും തമിഴിലും രചിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്‌തമാണ് ഹോമ മന്ത്രം. ജ്യോത്സ്യന്റെ ചാർത്ത് പ്രകാരം വലിയ പണച്ചെലവുളള ഹോമം നടത്താൻ ബുദ്ധിമുട്ടായ കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ് ഗുരു ഹോമമന്ത്രം രചിച്ചതെന്നാണ് കരുതപ്പെടുന്നത്. ആര്യസമാജക്കാരനായ പണ്ഡിറ്റ് ഋഷിറാം ശിവഗിരിയിൽ ഗുരുവിനെ സന്ദർശിച്ചപ്പോൾ യജ്ഞത്തിന് വേണ്ടി ഗുരു രചിച്ചതാണെന്നും കരുതുന്നു.
ഹോമമന്ത്രം
ഓം അഗ്നേ തവ യത്‌തേജ: തത് ബ്രാഹ്മം
അതസ്‌ത്വം പ്രത്യക്ഷം ബ്രഹ്മാസ്മി
ത്വദീയാ ഇന്ദ്രിയാണി
മനോബുദ്ധിരിതി സപ്‌തജിഹ്വാഃ
ത്വയി വിഷയാഃ ഇതിസമിധോ ജുഹോമി.
അഹമിത്യാജ്യം ജുഹോമി
ത്വം നഃ പ്രസീദ പ്രസീദ
ശ്രേയശ്ച പ്രേയശ്ച പ്രയഛ സ്വാഹാം.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
'താന്ത്രിക രീതിയിൽ നിന്ന് വ്യത്യസ്‌തമായി ഗുരുദേവൻ വിഭാവനം ചെയ്‌ത ലളിതമായ മന്ത്രമാണിത്. ദൈവദശകം പോലെ ദിവസവും മൂന്ന് പ്രാവശ്യം ഹോമമന്ത്രം ഉരുവിടാൻ എല്ലാവരും ശ്രമിക്കണം.'
-സ്വാമി സാന്ദ്രാനന്ദ
അരുവിപ്പുറം മഠം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |