@ഇപ്പോഴത്തെ താപനില തുടർന്നാൽ കടുത്ത വരൾച്ചയാണ് ഫലമെന്നും വിദഗ്ദ്ധർ
കോഴിക്കോട്: കടുത്ത ചൂടിൽ വെന്തുരുകി നാടും നഗരവും. കുംഭം ആരംഭിച്ചപ്പോഴേക്കും ചൂട് പൊള്ളിച്ചു തുടങ്ങിയിരിക്കുകയാണ്. രാവിലെ പോലും കനത്ത ചൂടാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. ചൂട് കൂടിയതോടെ വലഞ്ഞിരിക്കുകയാണ് നിർമ്മാണ തൊഴിലാളികളും പുറംജോലി ചെയ്യുന്നവരും. രാവിലെ 10 മുതൽ 11.30 വരെയുള്ള സമയമാണ്ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ഈ സമയത്ത് ജോലി ചെയ്യുന്നവരാണ് കൂടുതൽ വലയുന്നത്. ഈ സമയം വിശ്രമം വേണമെന്ന് പറയുമ്പോഴും ഒന്നും നടപ്പിലാകുന്നില്ല. വിശ്രമിക്കുമ്പോൾ ജോലികൾക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ കരാറുകാർ അതിനു സമ്മതിക്കാറില്ല. തലയിലൂടെ വെള്ളമൊഴിച്ചും ഇടയ്ക്കിടെ മുഖം കഴുകിയും വെള്ളം കുടിച്ചുമാണ് ചൂടിനെ പ്രതിരോധിക്കുന്നതെന്ന് നിർമ്മാണ തൊഴിലാളികൾ പറയുന്നത്. ദീർഘസമയം വെയിലേൽക്കുന്നവർക്ക് കടുത്ത തലവേദനയാണുണ്ടാകുന്നത്. കൂടാതെ സൂര്യാഘാതവും ഏൽക്കേണ്ടി വരും. അതിനാൽ തന്നെ ഈ സമയത്ത് മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.ചുരുങ്ങിയത് ഉച്ചയ്ക്കു 12 മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കുകയാണ് വേണ്ടെതെന്ന് തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതോടെ പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടങ്ങി.ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നു. കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുതെന്നും ഇപ്പോഴത്തെ താപനില തുടർന്നാൽ കടുത്ത വരൾച്ചയാകും ഫലമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
@ കൂട്ടിയിട്ട് കത്തിക്കല്ലേ; മുന്നറിയിപ്പുമായി അഗ്നിശമനസേന
വെയിലിനു ചൂട് കൂടിയതോടെ ‘തീപ്പിടിത്തങ്ങളും പതിവായതോടെ സുരക്ഷാമുന്നറിയിപ്പുമായി അഗ്നിരക്ഷാസേന. വഴിയരികിലെയും ഒഴിഞ്ഞ പറമ്പുകളിലെയും മാലിന്യക്കൂമ്പാരവും ഉണങ്ങിയ പുല്ലും കുറ്റിച്ചെടികളുമാണു കത്തിയമരുന്നത്. ഇത്തരത്തിലുള്ള തീ പിടിത്തത്തിന്റെ കോൾ ദിവസേന കിട്ടുന്നുണ്ടെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. കഴിഞ്ഞ ദിവസം എലത്തൂരിൽ വാഹനങ്ങൾ കത്തിയതും മാവൂർ എളമരം തടായിൽ ചകിരിക്കമ്പനിയിലുണ്ടായ തീപിടിത്തവും പരിഭ്രാന്തി പരത്തിയിരുന്നു. മുചുകുന്ന് കോളേജ് പരിസരത്തുണ്ടായ തീപിടിത്തവും ആശങ്കയ്ക്കിടയാക്കി. വൻ പദ്ധതി പ്രദേശങ്ങൾ മുതൽ സ്വകാര്യ സ്ഥലങ്ങളിൽ വരെ ഉണങ്ങി നിൽക്കുന്ന പുല്ലിനാണ് തീ പിടിക്കുന്നത്.ചപ്പ് കൂട്ടിയിട്ട് കത്തിക്കുന്നത്, പൊതു വഴികളിൽ മാലിന്യങ്ങൾ അശ്രദ്ധമായി കത്തിക്കുന്നത്, വൈദ്യുതി കമ്പികളിലെ തീപ്പൊരി കരിയിലയിൽ വീഴുന്നത്, സിഗരറ്റ് കുറ്റി, തീപ്പെട്ടിക്കൊള്ളി എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നത്, സാമൂഹ്യവിരുദ്ധർ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തീ കത്തിക്കുന്നത് തുടങ്ങിയവയാണ് വൻ തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്.
# ശ്രദ്ധിക്കാം
1.തീയണയ്ക്കാനുള്ള സംവിധാനം ഉറപ്പാക്കിയ ശേഷം മാത്രം തീയിടുക
2.ആളുകളുടെ സാന്നിദ്ധ്യത്തിൽ മാത്രം തീ കത്തിക്കുക
3.പാടശേഖരം, തോട്ടം എന്നിവിടങ്ങളിൽ തീയിടുമ്പോൾ സുരക്ഷ ഉറപ്പാക്കുക
4.രാത്രിയിൽ ആളില്ലാത്ത ഇടങ്ങളിൽ തീ കത്തിക്കാതിരിക്കുക
5. തീ മുഴുവനായും അണഞ്ഞ ശേഷം സ്ഥലം വിട്ട് പോകുക
'' ചെറുതും വലുതുമായ തീപിടിത്തവുമായി ബന്ധപ്പെട്ട കോളുകൾ ദിവസേന വന്നു കൊണ്ടിരിക്കുകയാണ്. അശ്രദ്ധയാണ് പലപ്പോഴും തീപിടിത്തത്തിന് കാരണമാകുന്നത്. അത് ഒഴിവാക്കുക. അലക്ഷ്യമായി തീ കത്തിക്കാതിരിക്കുക. തീ പടരാതിരിക്കാൻ ആളുകൾ ബോധവാന്മാരാകണം. അതിനാൽ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണങ്ങൾ നടക്കുന്നുണ്ട്.
ഫയർ ബ്രേക്കിനുള്ള സംവിധാനം ക്രമീകരിക്കണം.''
അഷറഫ് അലി,
ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |