കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഗർഭിണിയായ ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വന്ന ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു. ആദിവാസി യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും വിശ്വനാഥനുണ്ടായിരുന്നില്ല. വിശ്വനാഥന്റേത് കൊലപാതകമാണെന്ന് ഭാര്യ ബിന്ദുവും സഹോദരങ്ങളും ഉറപ്പിച്ചു പറയുകയാണ്. അതിന് കൃത്യമായ കാരണങ്ങളും അവർ വിശദീകരിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. കുഞ്ഞിനെ ആദ്യം കണ്ടശേഷം 'കുട്ടിയെ നോക്കാൻ ഒരു 15 വർഷമെങ്കിലും ആയുസ് എനിക്ക് തരണേ' എന്നാണ് വിശ്വനാഥൻ പറഞ്ഞതെന്ന് ജ്യേഷ്ഠൻ ഗോപി സാക്ഷ്യപ്പെടുത്തുന്നു. വിശ്വനാഥനെ കാണാതായ അന്നുതന്നെ കേസ് നൽകാൻ ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചകൾ പരിശോധിക്കണമെന്നും സജീവൻ ആവശ്യപ്പെട്ടു
ആദിവാസി ദളിത് വിഭാഗങ്ങൾക്കെതിരായി കേരളത്തിൽ അക്രമങ്ങൾ വർദ്ധിക്കുകയാണ്.കഴിഞ്ഞ ആറുവർഷത്തിനിടയിൽ 16200 ദളിത് പീഡനകേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. അട്ടപ്പാടിയിൽ മധു കൊലചെയ്യപ്പെട്ടിട്ട് 22ന് അഞ്ചു വർഷം തികയുകയാണ്. മുഷിഞ്ഞ വസ്ത്രം ധരിച്ചവരെ അപമാനിക്കാനും തല്ലിക്കൊല്ലാനും തോന്നുന്ന മാനസികാവസ്ഥ വളരുന്നു. ദയാഭായിയെ ബസിൽനിന്ന് ഇറക്കിവിട്ടതും,കാറിൽ ചാരിയതിന് പിഞ്ചുബാലനെ തൊഴിച്ചു താഴെയിട്ടതും കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കോവൂരിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.നോർത്ത് മണ്ഡലം പ്രസിഡന്റ് സബിതാ പ്രഹ്ലാദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സരിതാ പറയേരി, സതീഷ് പാറന്നൂര്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.രജിത്കുമാർ, കെ.ജിതിൻ, എന്നിവർ പ്രസംഗിച്ചു. സരൂപ് ശിവൻ, വൈഷ്ണവേഷ്, ശോഭാ സുരേന്ദ്രൻ, ലീന അനിൽ, പ്രഭാദിനേഷ് എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |