മഞ്ചേരി : നഗരത്തിലെ ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ, ചികിത്സാലയങ്ങൾ തുടങ്ങിയവയിൽ നിന്നൊഴുക്കുന്ന മലിനജലം വല്ല്യട്ടിപ്പറമ്പുകാരുടെ ഉറക്കം കെടുത്തിയിട്ട് വർഷങ്ങളായി. ഡ്രൈനേജിലൂടെ ഒഴുകിയെത്തുന്ന മലിനജലം വല്ല്യട്ടിപ്പറമ്പ് വയലിൽ പരന്നു കിടക്കുകയാണ്. മതിയായ ഡ്രൈനേജ് സംവിധാനമൊരുക്കി മലിനജലം തോട്ടിലൂടെ ഒഴുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പഴക്കമേറെയുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
വല്ല്യട്ടിപ്പറമ്പ് കോളനിയിലും അയനിക്കുത്ത് കോളനിയിലുമടക്കം നിരവധി വീടുകളിൽ മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്. വിസർജ്ജ്യങ്ങളടക്കമുള്ള മാലിന്യം മഴവെള്ളത്തോടൊപ്പം വീടുകളിലും കിണറുകളിലും എത്തുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലരും നിത്യരോഗികളാണ്. അയനിക്കുത്ത് കോളനിയിൽ എച്ച് വൺ എൻ വൺ ബാധിച്ച് വീട്ടമ്മ മരിച്ച സംഭവം നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
കച്ചേരിപ്പടിക്കും ആശുപത്രിപ്പടിക്കും ഇടയിലുള്ള നിരവധി സ്ഥാപനങ്ങൾ ഒഴുക്കി വിടുന്ന മലിനജലം ഡ്രൈനേജിലൂടെ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഖാദി ഗ്രാമോദ്യോഗ് ഭവന് അരികിലൂടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡുവഴി ഒഴുകിയെത്തുന്ന മലിന ജലം വല്ല്യട്ടിപ്പറമ്പ് വഴി വയലിലെത്തുന്നതോടെ ഡ്രൈനേജിന്റെ അഭാവം മൂലം പരന്നൊഴുകുകയാണ്. ഹോട്ടലുകൾ മാത്രമല്ല, നിരവധി ലാബുകളും കാറ്ററിംഗ് സ്ഥാപനങ്ങളും ചികിത്സാ കേന്ദ്രങ്ങളും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വിവിധ വ്യവസായ സ്ഥാപനങ്ങളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ മാലിന്യം ഡ്രൈനേജിലേക്ക് തള്ളുന്നുണ്ട്. കൊടുംവേനലിലും ഈ വയലുകളിൽ മലിനജലം കെട്ടിനിൽക്കുകയാണ്. കൊതുകും കൂത്താടികളും രോഗാണുക്കളും നിറഞ്ഞുനിൽക്കുകയാണിവിടെ. മാലിന്യം നിറഞ്ഞതോടെ കർഷകരും വയലുകളെ കൈയൊഴിഞ്ഞു. സമീപത്തുള്ള ജലസ്രോതസ്സുകളും ഉപയോഗശൂന്യമായി.
പ്രശ്നം ഗുരുതരം, പക്ഷേ...
നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ടു വന്നതോടെ വിഷയം താലൂക്ക് തല വികസന സമിതി പരിശോധിച്ചിരുന്നു. മതിയായ ഡ്രൈനേജ് സംവിധാനത്തിന്റെ അഭാവവും നിയമം കാറ്റിൽ പറത്തി സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യം തള്ളുന്നതുമാണ് പ്രശ്നത്തിന് കാരണമെന്ന് സമിതി കണ്ടെത്തി. പട്ടികജാതി കോളനിക്കാരടക്കമുള്ളവരുടെ പ്രശ്നങ്ങൾ നഗരസഭ സാങ്കേതിക വിഭാഗം നേരിട്ട് പരിശോധിക്കണമെന്ന് സമിതി യോഗം നിർദ്ദേശിച്ചു. വിഷയം മുനിസിപ്പൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താനുംസ്ഥലം നേരിട്ട് സന്ദർശിക്കാനും സമിതി 2022 ഒക്‌ടോബറിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിഷയത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിപക്ഷ വാർഡ് ആയതിനാലാണ് നഗരസഭ പ്രദേശത്തെ അവഗണിക്കുന്നതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |