ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ലൈഫ് മിഷൻ കേസിലെ ഇ ഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് വി മുരളീധരൻ പറഞ്ഞു. കോഴ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും വി മുരളീധരൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
പോസ്റ്റിന്റെ പൂർണരൂപം
ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്രഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി. "കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ" എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!
എം.ശിവശങ്കറിന്റെ അറസ്റ്റ് ചില കാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തന്റെ വിശ്വസ്ഥന്റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്. അല്ലെങ്കിൽ തന്റെ സർക്കാരിന് കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പരവിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ.
എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത്? ആ ഫയലുകൾ ഇനിയും സിബിഐയ്ക്ക് കൈമാറാത്തതെന്ത്?ഉത്തരങ്ങൾ വരട്ടെ,വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |