പ്യോംഗ്‌യാംഗ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോഗ് ഉന്നിന്റെ മകളുടെ അതേ പേരുള്ളവരോട് പേരു മാറ്റാൻ നിർദേശിച്ചതായി റിപ്പോർട്ട്. 'ജു ഏ' എന്നാണ് കിം ജോഗ് ഉന്നിന്റെ മകളുടെ പേര്. ഇതേ പേരുള്ള സ്ത്രീകളും കുട്ടികളും പേര് മാറ്റാൻ നിർബന്ധിതരാകുന്നുവെന്നാണ് റിപ്പോർട്ട്. മുൻപും ഇതുപോലെ നേതാക്കളുടെ അതേ പേരുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉത്തര കൊറിയ ജനങ്ങളെ വിലക്കിയിരുന്നു.
'ജു ഏ' എന്ന് പേരുള്ള സ്ത്രീകൾ അവരുടെ ജനന സർട്ടിഫിക്കറ്റ് മാറ്റാൻ പ്രാദേശിക സർക്കാരുകൾ അറിയിച്ചതായാണ് റിപ്പോർട്ട്. ജിയോഗ്ജു സിറ്റിയിലെ സുരക്ഷാ മന്ത്രാലയം 'ജു ഏ' എന്ന് പേരുള്ളവരെ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ഒരാഴ്ചക്കകം അവരുടെ പേരുകൾ മാറ്റണമെന്ന് നിർദേശിച്ചു.
2014ൽ കിം ജോഗ് ഉന്നിന്റെ പേര് മറ്റുള്ളവർ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. ഉത്തരകൊറിയയിൽ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും പേരുകൾ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നതായി മുൻപ് സൗത്ത് ചെെന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്തിടെ രാജ്യത്തെ സെെനിക പരേഡിൽ പങ്കെടുക്കുന്ന കിം ജോഗ് ഉന്നിന്റെയും മകൾ ജു ഏയുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ പരേഡിന് മുന്നോടിയായി നടന്ന സെെനിക ബാരക്കിലെ ആഡംബര വിരുന്നിലും ജു ഏ പങ്കെടുത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിലാണ് കിം ജോഗ് ഉന്നിന്റെ മകളെ ആദ്യമായി പൊതുവേദിയിൽ കണ്ടത്. കിം ജോഗ് ഉന്നിന്റെ മൂന്ന് മക്കളിൽ പൊതുവേദിയിൽ എത്തിയ ഒരേയൊരു കുട്ടി ജു ഏ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |