തൃശൂർ: തൃശൂർ പൂരത്തിൽ ലോകസിംഫണിയായ ഇലഞ്ഞിത്തറ മേളത്തിന് 24 വർഷം പ്രാമാണികത്വം വഹിച്ച പെരുവനം കുട്ടൻമാരാരെ പാറമേക്കാവിൽ നിന്ന് തികച്ചും അപ്രതീക്ഷിതമായി മാറ്റിയതിന് പിന്നാലെ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയാക്കുമെന്ന അഭ്യൂഹം ശക്തം. പെരുവനത്തെ നായകനാക്കണമെന്ന് തിരുവമ്പാടിയുടെ ആഘോഷക്കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. മേളക്കമ്മിറ്റിയിൽ ഇത് സംബന്ധിച്ച് അന്തിമതീരുമാനമുണ്ടായേക്കും. ഈ വർഷം തിരുവമ്പാടിയുടെ നേതൃത്വം വഹിച്ചാൽ പൂരത്തിലെ പ്രമാണത്തിൽ അദ്ദേഹത്തിന് കാൽനൂറ്റാണ്ട് തികയ്ക്കാനാകും.
ഔദ്യോഗികമായി തിരുവമ്പാടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വർഷങ്ങളായി കിഴക്കൂട്ട് അനിയൻമാരാർ നയിച്ചിരുന്ന തിരുവമ്പാടി മേളത്തിന് ആസ്വാദകർ കൂടിവരുന്നുണ്ട്. തിരുവമ്പാടി മേളത്തിന് പെരുവനം നായകനാകുന്നതിൽ മേളപ്രേമികൾക്കും താത്പര്യമുണ്ട്. ചെമ്പടയിൽ തുടങ്ങി, മേളത്തിലേക്ക് കടന്ന് കാലപ്രമാണങ്ങൾ പിന്നിട്ട്, തുറന്നു പിടിച്ച ഘട്ടവുമെല്ലാമായി സകലവിസ്മയങ്ങളും ഇലഞ്ഞിത്തറയിലേതു പോലെ ശ്രീമൂലസ്ഥാനത്തും പെരുവനം മേളസദ്യയൊരുക്കുമെന്നാണ് ആസ്വാദകർ പ്രതീക്ഷിക്കുന്നത്. പെരുവനം തിരുവമ്പാടിയിലും അനുഭവസമ്പന്നനായ കിഴക്കൂട്ട് പാറമേക്കാവിലും മേളം നയിച്ചാൽ ഈയാണ്ടിലെ പൂരം വേറിട്ടതാകുമെന്നും അവർ പറയുന്നു.
77 വയസ്സുള്ള കിഴക്കൂട്ട് അനിയൻ മാരാർ കേരളത്തിലെ മേളപ്രമാണിമാരിൽ ഏറ്റവും മുതിർന്ന കലാകാരനാണ്. 'സംഗീതാത്മക പാണ്ടി മേളത്തിന്റെ പ്രമാണി'യെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 38 വർഷം പാറമേക്കാവിനായി കൊട്ടിയ ശേഷം 98ലാണ് പടിയിറങ്ങിയത്. 12 വർഷം പൂരത്തിന് കൊട്ടാതിരുന്ന അദ്ദേഹം 2011ൽ തിരുവമ്പാടി പ്രമാണിയായി തിരിച്ചെത്തി.
തിരക്കൊഴിയാതെ പെരുവനം
അരനൂറ്റാണ്ടോളം പാറമേക്കാവിനായി കൊട്ടുകയും, 24 വർഷം തുടർച്ചയായി ഇലഞ്ഞിത്തറ നായകനായി റെക്കാഡിടുകയും ചെയ്ത പെരുവനം കുട്ടൻമാരാർ പ്രമാണത്തിൽ കാൽനൂറ്റാണ്ട് തികയ്ക്കുന്നതും കാത്തിരിക്കുകയായിരുന്നു ആസ്വാദകർ. ഈ സീസണിൽ അദ്ദേഹം പലയിടത്തും കൊട്ടി. തിരക്കോടു തിരക്കു തന്നെ. തൃശൂർ പൂരത്തിന്റെ ഘടകപൂരങ്ങളിൽ ചിലത് ക്ഷണിച്ചുവെങ്കിലും ആരോടും വാക്കു പറഞ്ഞിട്ടില്ല. 1971ൽ പാറമേക്കാവ് മേളനിരയിലെത്തിയതാണ് കുട്ടൻ മാരാർ. കഴിഞ്ഞമാസാണ് അദ്ദേഹത്തെ മാറ്റിയത്.
തിരുവമ്പാടിയിൽ പൂരത്തിന് കൊട്ടിയിട്ടില്ല
തിരുവമ്പാടിക്കു വേണ്ടി തൃശൂർ പൂരത്തിന് ഇന്നേവരെ കുട്ടൻ മാരാർ കൊട്ടിയിട്ടില്ല. എന്നാൽ ഏകാദശിഉത്സവകാലങ്ങളിൽ കൊട്ടിയിട്ടുണ്ട്. തിരുവമ്പാടിയുടെ പ്രമാണിയാകുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടാകില്ല. എന്തായാലും, പത്മശ്രീ നേടിയ പെരുവനം കുട്ടൻമാരാർ തിരുവമ്പാടിയുടെ മേളനായകനാകുമെന്ന് തന്നെയാണ് പൂരപ്രേമികളിൽ വലിയ വിഭാഗം ചർച്ച ചെയ്യുന്നത്. ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരെയാണ് തിരുവമ്പാടി മുൻപ് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീടാണ് കുട്ടൻമാരാരുടെ പേര് സജീവ ചർച്ചയായത്.
അന്തിമതീരുമാനമായിട്ടില്ല. എല്ലാം മേളക്കമ്മിറ്റിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
- ഡോ.ടി.എ. സുന്ദർമേനോൻ, പ്രസിഡന്റ്, തിരുവമ്പാടി വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |