സാക്ഷിവിസ്‌താരം വിചാരണക്കോടതിക്ക് തീരുമാനിക്കാം
ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്‌തരിക്കരുതെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സാക്ഷി വിസ്‌താരത്തിൽ ഇടപെടില്ലെന്നും വിചാരണ ഏത് ദിവസം അവസാനിപ്പിക്കണമെന്ന് നിർദ്ദേശിക്കാനാകില്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഏത് സാക്ഷിയെ വിസ്‌തരിക്കണമെന്ന് കൽപിക്കാൻ പ്രതിയെ അനുവദിക്കരുത് തുടങ്ങിയ നടിയുടെ വാദങ്ങളും കേട്ട ശേഷമാണ് തീരുമാനം.
സാക്ഷിവിസ്‌താരവുമായി എറണാകുളത്തെ വിചാരണക്കോടതിക്ക് മുന്നോട്ടു പോകാം. ഏതു സാക്ഷിയുടെ മൊഴിയെടുക്കണം, അതിന്റെ പ്രസക്തി തുടങ്ങിയവ തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്നും, ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി.
വിചാരണയുമായി സഹകരിക്കാമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ഉറപ്പുനൽകിയത് കോടതി രേഖപ്പെടുത്തി. വിചാരണയുടെ പുരോഗതി സംബന്ധിച്ച് വിചാരണക്കോടതി റിപ്പോർട്ട് സമർപ്പിക്കണം. അടുത്തമാസം 24ന് വിചാരണയുടെ പുരോഗതി പരിശോധിക്കാനും സുപ്രീംകോടതി തീരുമാനിച്ചു.
വാദത്തിനിടെ, ദിലീപിന്റെ അഭിഭാഷകൻ മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയും, സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറും പലതവണ കൊമ്പ് കോർത്തു. 32 സാക്ഷികളെ വിസ്‌തരിക്കാൻ 30 ദിവസം പ്രോസിക്യൂഷന് വേണമെന്ന് രഞ്ജിത് കുമാർ ആവശ്യപ്പെട്ടു. പ്രതിഭാഗമാണ് സാക്ഷി വിസ്‌താരം വലിച്ചു നീട്ടുന്നത്. പ്രോസിക്യൂഷൻ ഒരു മണിക്കൂറാണ് എടുക്കുന്നതെങ്കിൽ പ്രതിഭാഗം ആറ് മണിക്കൂർ വരെ എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |