കോഴിക്കോട്: ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് സി.എച്ച് മേൽപ്പാല നവീകരണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.
മേൽപ്പാലത്തിനടിയിലെ 64 വ്യാപാരികൾ കടമുറികളൊഴിഞ്ഞ് താക്കോൽ കോർപ്പറേഷന് കെെമാറി. ആറുമാസത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം കടമുറികൾ വ്യാപാരികൾക്ക് തിരിച്ചു നൽകുമെന്ന കോർപ്പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കരാറിന്റെ അടിസ്ഥാനത്തിലാണ് കടമുറികൾ വ്യാപാരികൾ ഒഴിഞ്ഞത്. വ്യാപാരികൾ പൂർണമായും ഒഴിഞ്ഞതോടെ 10 ദിവസത്തിനകം കോർപ്പറേഷൻ കടമുറികൾ പൊളിച്ചുനീക്കി പാലം മുബെെ എസ്.എസ്.പി.ഐ (സ്ട്രക്ചറൽ സ്പെഷലിസ്റ്റ് ആൻഡ് പ്രൊജക്ട് ഇന്ത്യ) ക്ക് കൈമാറും. തുടർന്ന് പ്രവൃത്തി ആരംഭിക്കും. ബദൽ സംവിധാനം ഒരുക്കാൻ കോർപ്പറേഷന് സാധിക്കാതിരുന്നതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപാരികൾ താത്കാലികമായി കടമുറികൾ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. 4.47 ലക്ഷംരൂപ ചെലവിലാണ് പാലം പണി പൂർത്തീകരിക്കുന്നത്.
നേരത്തെ ഹൈവേ ബ്രിഡ്ജസ് ആൻഡ് റിസർച്ച്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പണിയുടെ മികവുകുറവ് കാരണം പാലത്തിന്റെ 12 ഭാഗത്ത് സ്ലാബ് അടർന്നുവീണതായി കണ്ടെത്തിയിരുന്നു. പല ഇടങ്ങളിൽ ചോർച്ചയും കണ്ടെത്തി. പാലം നവീകരിക്കണമെന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും കച്ചവടക്കാർ ഒഴിയണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ പാലം നവീകരണത്തിനായി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെങ്കിലും നവീകരണശേഷം മുറികൾ തിരിച്ചുനൽകുമോ എന്നതായിരുന്നു വ്യാപാരികളുടെ ആശങ്ക. ഇതിനെതിരെ വ്യാപാരികൾ നൽകിയ ഹർജിയിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ഇല്ലാതെ ഒഴിപ്പിക്കരുതെന്നായിരുന്നു കോടതി നിർദ്ദേശം. പാലം പണിതത് പി.ഡബ്ല്യു.ഡിയുടെ കീഴിലാണെങ്കിലും കടകൾ നിർമിച്ചിരിക്കുന്നത് കോർപ്പറേഷനാണെന്നായിരുന്നു പി.ഡബ്ല്യു.ഡിയുടെ വാദം. അതേസമയം പി.ഡബ്ല്യു.ഡിയുടെ സ്ഥലമാണെന്നും അവർ കടമുറികൾ തിരിച്ചുനൽകിയാൽ കച്ചവടം നടത്താമെന്നുമായിരുന്നു കോർപ്പറേഷന്റെ നിലപാട്. പാലത്തിന് കീഴിലുള്ള 69 കടമുറികളിൽ 63 മുറികളിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
@ പുതു പുത്തനാക്കും പാലം
പാലം പൂർണമായും പൊളിച്ചു മാറ്റാതെയാണ് നവീകരണം നടക്കുക. പാലത്തിലെ അടർന്ന കോൺക്രീറ്റ് കമ്പികൾ മാറ്റി പുതിയവ സ്ഥാപിക്കും. കൈവരി , ഫൂട്ട്പാത്ത് എന്നിവ പൂർണമായും മാറ്റി പുതിയത് നിർമ്മിക്കും. മേൽപ്പാലത്തിന്റെ സ്പാൻ പില്ലർ ഗ്രിഡ് എന്നിവ കാതോഡ് പ്രൊട്ടക്‌ഷൻ സംവിധാനത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ആറുമാസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
''എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ച് നീക്കാമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ച് കഴിഞ്ഞാലുടൻ തന്നെ പ്രവൃത്തി ആരംഭിക്കും''
അമൽജിത്ത്
പി.ഡബ്ല്യൂ.ഡി അസി.എൻജിനീയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |