ന്യൂഡൽഹി: ചന്ദ്രമുഖിയും ഹേമാംഗിനിയും കണ്ടാൽ ഒരുപോലെയാണ്. പക്ഷേ, സ്വാദ് വ്യത്യസ്‌തമാണ്. ഉരുളക്കിഴങ്ങിന്റെ കാര്യമാണ് പറയുന്നത്. ഉപഭോക്താക്കൾക്ക് ഏറെ ഇഷ്‌ടമുള്ള ഉരുളക്കിഴങ്ങ് വെറൈറ്റിയാണ് ചന്ദ്രമുഖി; നല്ല ടേസ്‌റ്റുമാണ്. ഹേമാംഗിനി അഥവാ ഹേമാലിനിക്ക് ടേസ്‌റ്റ് ചന്ദ്രമുഖിയുടെയത്ര വരില്ല.
ചന്ദ്രമുഖിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചില കച്ചവടക്കാർ ഹേമാലിനിക്കിഴങ്ങ് വിറ്റഴിക്കുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുവെന്ന വാർത്തയാണ് ഉത്തരേന്ത്യയിൽ നിന്ന് പുറത്തുവരുന്നത്. കിലോയ്ക്ക് 20-25 രൂപയാണ് ചന്ദ്രമുഖിക്കിഴങ്ങിന് വില. ഹേമാലിനിക്ക് 10-12 രൂപയേയുള്ളൂ. കൊള്ളലാഭം ലക്ഷ്യമിട്ടാണ് ചില കച്ചവടക്കാർ ഈ 'ആൾമാറാട്ടം" നടത്തുന്നത്.
പഞ്ചാബിലെ ജലന്ധർ, ബംഗാളിലെ ഹൂഗ്ളി എന്നിവിടങ്ങളിലാണ് ഹേമാംഗിനി കൂടുതലായി വിളയുന്നത്. ചന്ദ്രമുഖിയേക്കാൾ കൂടുതൽ വിളവ് നൽകുന്ന ഇനമാണ് ഹേമാംഗിനി. ജ്യോതി, ചന്ദ്രമുഖി എന്നീയിനങ്ങളുടെ സങ്കരമാണ് ഹേമാംഗിനി. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഹേമാംഗിനി നല്ല വിളവ് നൽകും. എന്നാൽ, ഇതിന് പൊതുവേ ഡിമാൻഡ് കുറവാണ്.
ഉള്ളിലിരുപ്പ് അറിയണം
''ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട വച്ച് ഒരിക്കലും വിലയിരുത്തരുത്"" എന്ന് പറയുന്നത് പോലെയാണ് ഉരുളക്കിഴങ്ങിന്റെ കാര്യവും. ചന്ദ്രമുഖിയെയും ഹേമാംഗിനിയെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്. എന്നാൽ, ഉള്ളിലിരുപ്പ് അറിഞ്ഞാൽ തിരിച്ചറിയാൻ എളുപ്പമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രമുഖിയുടെ ഉള്ളിൽ ഇളം തവിട്ട് നിറമാണ്. ഹേമാംഗിനിയുടെ ഉള്ള് നല്ല വെള്ളയാണ്. ഹേമാംഗിനിക്ക് വേവും സ്വാദും കുറവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |