കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെ നേരിടാനുറച്ച് സി.പി.എം നേതൃത്വം . നാളെ കാസർകോട് നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പശ്ചാത്തലത്തിൽ നീക്കങ്ങൾ കരുതലോടെയാകണമെന്നും നേതൃത്വത്തിന്റെ നിർദേശമുണ്ട്.
ആകാശിന്റെ വെളിപ്പെടുത്തലുകൾ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ. അടിയന്തരമായി വെള്ളിയാഴ്ച വിളിച്ചു ചേർത്ത സി.പി.എം നേതൃയോഗത്തിലും ഇതേ അഭിപ്രായമുയർന്നിരുന്നു. തിങ്കളാഴ്ച തില്ലങ്കേരിയിൽ സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജനും ജില്ലാസെക്രട്ടറി എം.വി.ജയരാജനും പങ്കെടുക്കുന്ന വിശദീകരണയോഗം നിശ്ചയിച്ചിട്ടുമുണ്ട്.
സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടതോടെ കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജൻ അകന്നു നിൽക്കുന്നത് ജില്ലയിലെ ഒരു വിഭാഗം അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ പാർട്ടി തുടങ്ങിയിട്ടുണ്ട്.
തെറ്റുതിരുത്തൽരേഖ സംസ്ഥാന കമ്മിറ്റി ചർച്ചയ്‌ക്കെടുത്ത ദിവസംതന്നെ ഇ.പി.ജയരാജനെതിരെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സമ്പാദന പരാതി പി.ജയരാജൻ ഉന്നയിച്ചത് യാദൃച്ഛികമാണെന്നു കരുതുന്നവർ പാർട്ടിയിൽ കുറവാണ്. കാരണം, മുൻപ് ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു കഴമ്പില്ലെന്നു പറഞ്ഞു തള്ളിയ പരാതിയാണത്. സംഭവം വിവാദമായെങ്കിലും അങ്ങനെയൊരു പരാതി ഇല്ലെന്നു പി.ജയരാജൻ പറഞ്ഞില്ല. പാർട്ടിയിലെ ചർച്ച പുറത്തു പറയാൻ കഴിയില്ലെന്നു മാത്രം പറഞ്ഞു. തുടക്കത്തിൽ ഇ.പി.ജയരാജനെ തുണയ്ക്കാൻ നേതൃത്വം ഇടപെട്ടതുമില്ല.
ഇ.പി.ജയരാജനെതിരായ ആരോപണത്തിൽ പാർട്ടി വ്യക്തമായ നിലപാട് പുറത്തു പറയാത്തതു പ്രവർത്തകരിലും പ്രാദേശിക നേതാക്കളിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.അതേ സമയം ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ ഇനിയും പ്രകോപനം തുടർന്നാൽ പ്രതികരിക്കേണ്ടെന്നാണ് സി.പി.എം,ഡി.വൈ.എഫ്.ഐ നേതൃത്വം പാർട്ടി അണികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
അതെ സമയം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ പ്രചരണായുധമാക്കാൻ തന്നെയാണ് പ്രതിപക്ഷസംഘടനകളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |