തൃത്താല: അർഹതയുള്ള ആവശ്യങ്ങൾക്കായാണ് പൊതുജനം സർക്കാർ ഓഫീസുകളെ സമീപിക്കുന്നതെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കില്ല. സേവനം വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ചാലിശേരിയിൽ നടക്കുന്ന സംസ്ഥാനതലത്തിലെ ആദ്യ തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭക അനുകൂലാന്തരീക്ഷം സൃഷ്ടിക്കാനുള്ള സർക്കാർ ശ്രമത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ പ്രധാനമാണ്. പ്രാദേശിക വികസന പദ്ധതികൾക്കൊപ്പം സ്വയംതൊഴിലുൾപ്പെടെ അവസരങ്ങളുണ്ടാക്കാൻ ശ്രദ്ധവേണം. ഇതിനെല്ലാം വേഗത്തിൽ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സാമ്പത്തിക വികാസം കൈവരിക്കാനുതകുന്ന സോഷ്യൽ ഡിസൈൻ സെന്ററുകളാവണം തദ്ദേശസ്ഥാപനങ്ങൾ. ഒരുവർഷത്തിനകം ഒരുലക്ഷം സംരംഭംവഴി സംസ്ഥാനത്ത് പത്തുമാസം കൊണ്ട് 1.32 ലക്ഷം തൊഴിൽ സംരംഭവും 80000 കോടിയുടെ നിക്ഷേപവുമുണ്ടായി. 2.80 ലക്ഷം തൊഴിൽ സൃഷ്ടിച്ചു. 4000 സ്റ്റാർട്ടപ്പുകളിലൂടെ 40000 തൊഴിലവസരമുണ്ടായി. ഇതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വലിയപങ്കുണ്ട്. വർക്ക് നിയർ ഹോം പദ്ധതി വലിയസാദ്ധ്യതയാണ്. ഇതിന് കെട്ടിടമുൾപ്പെടെ സൗകര്യം ഒരുക്കിയാൽ തദ്ദേശസ്ഥാപനങ്ങൾക്ക് നല്ല വരുമാനം ഉറപ്പാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എം.ബി. രാജേഷ് അദ്ധ്യക്ഷനും കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |