കൊല്ലം: രോഗം വന്നതും തെരുവിൽ ഉപേക്ഷിക്കപ്പെട്ടതുമായ നായ്ക്കളെ സംരക്ഷിക്കാൻ
കുര്യോട്ടുമലയിൽ ഡോഗ് ഷെൽട്ടർ ഹോം ഒരുങ്ങുന്നു. 2000 നായ്ക്കളെ ഒരേ സമയം പാർപ്പിച്ച് ചികിത്സയും പുനരധിവാസവും ഒരുക്കുന്ന ഹോമിന് 60 ലക്ഷം രൂപ ചെലവ് വരും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുര്യോട്ടുമലയിൽ ഒരേക്കർ സ്ഥലത്താണ് കേന്ദ്രം നിർമ്മിക്കുന്നത്. തെരുവുനായ് ശല്യം രൂക്ഷമായ ജില്ലയിൽ ഷെൽട്ടർ ഹോമുകൾ ആവശ്യത്തിന് ഇല്ലാത്തത് പുനരധിവാസത്തെ ബാധിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് ഡോഗ് ഷെൽട്ടർ ഹോം നിർമ്മിക്കുന്നത്. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ നിർവഹിച്ചിരുന്നു. നിർമ്മാണം ഉടൻ ആരംഭിക്കും.
സംരക്ഷിക്കാം, ദത്തെടുക്കാം
തെരുവിൽ ഉപേക്ഷിക്കപ്പെടുന്നതും റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നതും രോഗം ബാധിച്ചതുമായ നായ്ക്കളെയാണ് ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്നത്. അപകടത്തിൽ പരിക്കേൽക്കുന്ന നായ്ക്കളെ സംരക്ഷിക്കാൻ സംവിധാനമില്ലാത്തതിനാൽ തെരുവിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. മൃഗാശുപത്രികളിൽ എത്തിച്ചാൽ ചികിത്സ നൽകാമെന്നല്ലാതെ സംരക്ഷിക്കാൻ സംവിധാനമില്ല. എന്നാൽ, ഷെൽട്ടർ ഹോമിൽ നായ്‌ക്കളുടെ അടിന്തര ചികിത്സയ്ക്കും സംരക്ഷണത്തിനും സംവിധാനം ഉണ്ടാവും. കൂടുതൽ ചികിത്സ ആവശ്യമുള്ളവയെ ആംബുലൻസിൽ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് തുടർ ചികിത്സക്ക് സൗകര്യമൊരുക്കും. കെയർടേക്കർ, ഹാൻഡ് ലേഴ്സ് എന്നിവരെയുംനിയോഗിക്കും.
കൂടാതെ, നായ്ക്കളെ ദത്തെടുക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |