കൊല്ലം: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വള്ളങ്ങളായാലും ലൈസൻസ് നിർബന്ധമായും വേണമെന്ന് ജില്ലാഭരണകൂടം. ജില്ലയിലെ ജലാശയങ്ങളിൽ ടൂറിസ്റ്റുകൾക്കായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ മോട്ടോർ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, എൻജിനില്ലാത്ത വള്ളങ്ങൾ എന്നിവയ്ക്ക് ഡി.ടി.പി.സി മുഖാന്തിരമുള്ള ലൈസൻസ് നിർബന്ധമാക്കി കളക്ടർ ഉത്തരവിറക്കി.
വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന എല്ലാ യാനങ്ങളും രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ഒരു വർഷത്തേക്കാണ് ലൈസൻസ്. കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതുക്കണം. രാത്രി താമസസൗകര്യമുള്ള ഹൗസ്‌ബോട്ടുകൾ ഒഴികെ എല്ലാ യാനങ്ങൾക്കും പ്രവർത്തനസമയം രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ്. ജൈവ, അജൈവ മാലിന്യം ജലാശയങ്ങളിലോ സമീപ പ്രദേശങ്ങളിലോ നിക്ഷേപിക്കരുത്. മാലിന്യ നിർമാർജനത്തിനും സംസ്‌കരണത്തിനും പ്രകൃതിസൗഹൃദ ശാസ്ത്രീയ സംവിധാനം വേണം.
രാത്രി താമസസൗകര്യമുള്ള ഹൗസ്‌ബോട്ടുകൾക്ക് രാവിലെ ആറ് മുതൽ സഞ്ചരിക്കാം. വൈകിട്ട് ആറ് മുതൽ സുരക്ഷിതമായ സ്ഥലത്ത് ഡോക്ക് ചെയ്യണം. ലൈസൻസ് യാനങ്ങളിൽ പ്രദർശിപ്പിക്കണം. സർവീസ് രജിസ്റ്റർ ഹൗസ്‌ബോട്ട് ഓഫീസിൽ സൂക്ഷിക്കണം. പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ ഉപയോഗിക്കരുത്. ഡീസൽ ജനറേറ്റർ സെറ്റ് പരിസ്ഥിതി സൗഹൃദമായിരിക്കണം. ജലകായിക വിനോദങ്ങൾ ഡി.ടി.പി.സി അനുവദിക്കുന്ന സ്ഥലങ്ങളിലേ പാടുള്ളു. ലൈസൻസ് പുതുക്കുന്നതിന് മുമ്പ് വാർഷിക പരിശോധന നടത്തും. ടൂറിസം വകുപ്പ്, ഡി.ടി.പി.സി, ഗ്രാമപഞ്ചായത്ത് എന്നിവ ഉൾപ്പെടുന്ന കൗൺസിൽ ജലയാനപരിശോധനയ്ക്കായി രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |