കൊല്ലം: ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി ഭാഗികമായി പൊളിച്ചുനീക്കിയ കെട്ടിടങ്ങളിൽ, ചട്ട ലംഘനമില്ലാത പുനർനിർമ്മിച്ചവയ്ക്കും ലൈസൻസ് വൈകിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങൾ. അപേക്ഷയുടെ പുരോഗതി അറിയാൻ ഓരോ തവണ ചെല്ലുമ്പോഴും പുതിയ രേഖകൾ ആവശ്യപ്പെട്ട് കെട്ടിട ഉടമകളെയും വ്യാപാരികളെയും ഉദ്യോഗസ്ഥർ വലയ്ക്കുന്നു. നൂറ് കണക്കിന് വ്യാപാരികളും കെട്ടിട ഉടമകളുമാണ് ഇത്തരത്തിൽ വിഷമവൃത്തത്തിലായിരിക്കുന്നത്.
പൊളിച്ചുനീക്കിയ കെട്ടിട ഭാഗങ്ങളിൽ കൂട്ടിച്ചേർക്കൽ വരുത്തണമെങ്കിൽ മുൻകൂട്ടി പഞ്ചായത്തിൽ നിന്ന് പെർമിറ്റ് വാങ്ങണം. പിന്നീട് ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായി പെർമിറ്റ് പ്രകാരമാണോ നിർമ്മാണം നടത്തിയതെന്ന പരിശോധനയും ഉണ്ടാകും. എന്നാൽ, യാതൊരു കൂട്ടിച്ചേർക്കലുമില്ലാത്ത കെട്ടിടങ്ങൾക്ക് മുൻകൂട്ടി പെർമിറ്റിന്റെ ആവശ്യമില്ല. പൊളിച്ചുനീക്കിയ ശേഷം അവശേഷിക്കുന്ന സ്ഥലത്ത് ഷട്ടർ സ്ഥാപിക്കുകയോ ഭിത്തി കെട്ടി മറയ്ക്കുകയോ ചെയ്യാം. ഇങ്ങനെയുള്ള കെട്ടിടങ്ങൾക്കും പഞ്ചായത്തുകൾ ലൈസൻസ് നിഷേധിക്കുകയാണ്.
ദേശീയപാത 66 ന്റെ വശങ്ങളിലെ നിർമ്മാണങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് മുന്നോടിയായി പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസർ, അസി. എൻജിനീയർ തുടങ്ങിയവരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ അളന്ന ശേഷം അനധികൃത നിർമ്മാണമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഈ സംഘത്തിന് ലൈസൻസ് അനുവദിക്കാനുള്ള ശുപാർശ നൽകാനാകു. തദ്ദേശ സ്ഥാപനങ്ങളിൽ നൂറ് കണക്കിന് അപേക്ഷകൾ കെട്ടിക്കിടന്നിട്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പണം തട്ടാനും ശ്രമം
ലൈസൻസ് പുതുക്കി നൽകുമ്പോൾ നേരത്തെ കെട്ടിടങ്ങളുടെ സ്കെച്ച് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ സ്കെച്ച് കർശനമാക്കിയിരിക്കുകയാണ്. എന്നാൽ, പതിറ്റാണ്ടുകൾ മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളിൽ പലതിനും സ്കെച്ചില്ല. ഇവയ്ക്ക് സ്കെച്ച് തയ്യാറാക്കി നൽകാൻ പഞ്ചായത്ത് ജീവനക്കാർ തന്നെ സ്വകാര്യവ്യക്തികളെ തരപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ഇതിനായി ഇവർ കെട്ടിട ഉടമകളിൽ നിന്ന് വൻതുക ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.
വാടകയ്ക്കെടുത്ത
വ്യാപാരികളും ബുദ്ധിമുട്ടിൽ
ജില്ലയിലെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കെട്ടിട ഉടമ അനധികൃത നിർമ്മാണം നടത്തിയതിന്റെ പേരിൽ വാടകയ്ക്കെടുത്ത് വ്യാപാരം നടത്തുന്നവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ വർഷം സമയത്ത് ലൈസൻസ് പുതുക്കാത്തവരിൽ പലരും ഇപ്പോൾ അപേക്ഷ നൽകിയപ്പോൾ അനുവാദം നൽകിയിട്ടില്ല. സ്ഥാപനങ്ങൾ തുടങ്ങാൻ പുതുതായി വാടകയ്ക്കെടുത്ത നിരവധി പേരും ലൈസൻസ് ലഭിക്കാതെ പ്രതിസന്ധിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |