അടുത്ത എം.ടെക് ബാച്ച് മുതൽ നടപ്പാക്കും
തിരുവനന്തപുരം: എൻജിനിയറിംഗ് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസിൽ
അടുത്ത ബാച്ച് മുതൽ വിദേശ തൊഴിൽ ലക്ഷ്യമിട്ട് ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളും ഉൾപ്പെടുത്തും.
ഇത് സംബന്ധിച്ച് ജർമ്മൻ കോൺസൽ ജനറലുമായി സാങ്കേതിക സർവകലാശാല ചർച്ചകൾ നടത്തി. അദ്ധ്യാപകർക്കുള്ള പരിശീലനം കോൺസലേറ്റ് നൽകും. കഴിയുന്നത്ര വിദേശ ഭാഷകൾ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ.സിസാ തോമസ് കേരളകൗമുദിയോട് പറഞ്ഞു.വിദേശ രാജ്യങ്ങളിൽ വൻതോതിൽ തൊഴിലവസരങ്ങളുണ്ടെങ്കിലും ഭാഷാ പ്രശ്നമടക്കം നേരിടേണ്ടി വരും.സ്വിറ്റ്സർലാൻഡ്, ജർമ്മൻ കോൺസുൽ ജനറൽമാർ അടുത്തിടെ സർവകലാശാലയിലെത്തിയിരുന്നു.
പഠന, ഗവേഷണ സഹകരണം, ഇന്റേൺഷിപ്പ്, അദ്ധ്യാപക- വിദ്യാർത്ഥി വിനിമയം എന്നിവയ്ക്ക് അവിടങ്ങളിലെ സർവകലാശാലകളുമായി സഹകരണം കോൺസുലേറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിദേശ ഭാഷ അറിയുന്നത് പല രാജ്യങ്ങളിലും ഉപരി പഠനത്തിനും ഗവേഷണത്തിനും എളുപ്പത്തിൽ പ്രവേശനം നേടാനും സഹായിക്കും. ജർമ്മിനിയിൽ ഗവേഷണത്തിന് കാര്യമായി പണം മുടക്കേണ്ടതില്ല. സമർത്ഥർക്ക് ഗവേഷണത്തിനുള്ള മുഴുവൻ തുകയും സ്കോളർഷിപ്പായി ലഭിക്കും. ഗവേഷണത്തിനു ശേഷം നിർബന്ധമായി അവിടെ തുടരണമെന്ന ബോണ്ട് വ്യവസ്ഥയുമില്ല.
സിലബസും മാറും
പാഠഭാഗങ്ങൾ മനപാഠമാക്കി എഴുതുന്നതിന് പകരം ,പഠിച്ച കാര്യങ്ങൾ ചിന്തിച്ച് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന രീതിയിലേക്ക് പരീക്ഷ മാറും.
ഗവേഷണത്തിനും ചിന്തയ്ക്കും വിശകലനത്തിനും ഉതകുന്ന തരത്തിലാവും സിലബസ്. വ്യവസായ ശാലകളിലെ പരിശീലനത്തിലൂടെ വ്യത്യസ്ത സാഹചര്യങ്ങൾ നേരിടേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കും.
എല്ലാ സെമസ്റ്ററുകളിലും പ്രോജക്ടുകൾ, വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പുകൾ എന്നിവയും പരിഗണനയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |