നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമെന്നും ഉൾക്കൊള്ളാനാകുന്നില്ലെന്നും നടനും സുഹൃത്തുമായ ടിനി ടോം. കൊച്ചി രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു.
തികച്ചും അപ്രതീക്ഷിതമായാണ് സുബിയ്ക്ക് രോഗം ബാധിച്ചതെന്ന് ടിനി ടോം പറഞ്ഞു. സുബിയുടെ വിവാഹകാര്യം തീരുമാനത്തിലെത്തിയിരുന്നു. അവർ ഏറെ സന്തോഷവതിയായിരുന്നെന്നും ടിനി ടോം കൂട്ടിച്ചേർത്തു. പതിനേഴ് ദിവസത്തോളമായി സുബി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സുബിയുടെ സുഹൃത്താണ് തന്നെ ഇക്കാര്യം അറിയിച്ചത്. പുറത്ത് അധികം ആരെയും വിവരം അറിയിച്ചിരുന്നില്ല.
കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി പലരുമായും ബന്ധപ്പെട്ട് എട്ടുദിവസം കൊണ്ട് ചെയ്യേണ്ട നടപടികൾ നാലുദിവസം കൊണ്ട് പൂർത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരൾ നൽകാൻ തയ്യാറായത്.
കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ച പൂർത്തിയാക്കിയിരുന്നു. ഇതിനിടെ സ്ഥിതി മോശമായി. വൃക്കയിൽ അണുബാധയുണ്ടാവുകയും മറ്റ് അവയവങ്ങളിലേയ്ക്ക് പകരുകയും ചെയ്തു. രക്തസമ്മർദ്ദവും ഉയർന്നു. അതിനാൽ ശസ്ത്രക്രിയ നടത്താനായില്ല. കഴിഞ്ഞദിവസം വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു, പക്ഷേ രക്ഷിക്കാനായില്ലെന്ന് ടിനി ടോം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |