മട്ടന്നൂർ: സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ലാഭവിഹിതമായി സ്വർണം കൈപ്പറ്റിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എം.ഷാജറിനെതിരെ പാർട്ടിതല അന്വേഷണം തുടങ്ങി. ജില്ലാ കമ്മിറ്റിയിലെ മറ്റൊരംഗമായ മനു തോമസ് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.
പാർട്ടി ചർച്ചകളിലെ വിവരം ആകാശ് തില്ലങ്കേരിക്ക് ചോർത്തിക്കൊടുക്കുന്നെന്ന പരാതിയും ഷാജറിനെതിരെയുണ്ടെന്ന് ഒരു ചാനൽ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. ആകാശുമായി ഷാജർ സംസാരിക്കുന്ന വാട്‌സാപ് ഓഡിയോയുടെ പകർപ്പ് സഹിതമാണ് പരാതി നൽകിയത്. ഷാജർ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ പ്രസിഡന്റായിരുന്നു മനു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണ് അന്വേഷണച്ചുമതല. പരാതിക്കാരനിൽ നിന്ന് മൊഴിയെടുത്തെങ്കിലും സുരേന്ദ്രൻ ഇക്കാര്യം നിഷേധിച്ചു. ആഭ്യന്തര അന്വേഷണമായതിനാൽ പാർട്ടിയുടെ അനുമതിയില്ലാതെ പ്രതികരിക്കാൻ മനു തോമസും തയാറായില്ല.
ആകാശിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിനെതിരെ ഡി.വൈ.എഫ്.ഐയിൽ കർശന നിലപാടെടുത്തയാൾ മനുവായിരുന്നു. ഇതോടെ ആകാശും കൂട്ടാളികളും മനുവിനെതിരെ സൈബർ ആക്രമണം രൂക്ഷമാക്കി. ഒപ്പം നിന്നിട്ട് ആകാശിന് വിവരം ചോർത്തി നൽകുന്നത് ഷാജറാണെന്ന് മനസിലായതോടെയാണ് മനു തെളിവടക്കം പരാതി നൽകിയത്.
മുക്കിയ പരാതി ഗോവിന്ദൻ
ഇടപെട്ട് പൊക്കി
കഴിഞ്ഞ വർഷം ആദ്യം പരാതി നൽകിയപ്പോൾ ജില്ലാ നേതൃത്വം പൂഴ്ത്തിയെന്നും ആരോപണമുണ്ട്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് കഴിഞ്ഞ മാസം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗത്തിൽ മനു ഈ വിഷയം വീണ്ടും ഉന്നയിച്ചു. അടിയന്തര അന്വേഷണത്തിന് ഗോവിന്ദൻ നിർദ്ദേശിച്ചതായാണ് അറിയുന്നത്. ആകാശിനെതിരെ പാർട്ടി നിലപാട് വ്യക്തമാക്കിയെന്നും മാദ്ധ്യമങ്ങൾ ഈ വിഷയം അവസാനിപ്പിച്ചേക്കണമെന്നും കഴിഞ്ഞ ദിവസം തില്ലങ്കേരിയിലെ പൊതുയോഗത്തിൽ ഷാജർ താക്കീത് സ്വരത്തിൽ സംസാരിച്ചിരുന്നു.
നിയമനടപടിക്ക്
ഡി.വൈ.എഫ്.ഐ
ഷാജറിനെതിരെ വ്യാജ വാർത്ത നിർമ്മിച്ച ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ക്വട്ടേഷൻ, സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഡി.വൈ.എഫ്.ഐ സ്വീകരിച്ചിട്ടുള്ളതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |