ചങ്ങനാശേരി: പോള വില്ലനായതോടെ ചങ്ങനാശേരി ജലപാതയിലും ഗതാഗതം താറുമാറായി. ഇതോടെ പടിഞ്ഞാറൻ നിവാസികളുടെ യാത്രാ മാർഗവും വഴിമുടക്കി. പോളയെത്തുടർന്ന് ബോട്ടു ജെട്ടി മുതൽ കിടങ്ങറവരെയുള്ള ജലഗതാഗതവും താറുമാറായി. ജെട്ടിയിലും ബോട്ടു വരുന്ന കിടങ്ങറ മുതലുള്ള ജലപാതയിലും പോളയ്‌ക്കൊപ്പം നീർസസ്യങ്ങളും നിറഞ്ഞെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
പ്രൊപ്പല്ലറിൽ പോള കുരുങ്ങി ബോട്ടുകൾ കേടാകുന്നതും പതിവാണ്. കുട്ടനാട്ടിലെ വിവിധയിടങ്ങളിൽ റോഡ് വന്നെങ്കിലും ചിലയിടങ്ങളിലെ ജനം ഇന്നും ബോട്ടിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ എസ്.ബി കോളേജ് ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ബോട്ട് ജെട്ടിയിലെയും ജലപാതയിലെയും പോള സ്ഥിരമായി നീക്കിയിരുന്നു. എന്നാൽ പിന്നീടിത് നിലച്ചു.
കരാറുകാരൻ രണ്ട് മണിക്കൂർ പോള വാരിയെങ്കിലും റോഡരികിലേക്ക് കൂട്ടിയിട്ടതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ഇതേത്തുടർന്ന് പോളവാരൽ വീണ്ടും അനിശ്ചിത്വത്തിലായെന്ന് ചങ്ങനാശേരി സ്റ്റേഷൻ മാസ്റ്റർ അൻവർഷാ പറഞ്ഞു. പ്രളയകാലത്ത് കരയിലേക്കു കുട്ടനാട്, പടിഞ്ഞാറൻ മേഖലകളിലുള്ളവർ ചങ്ങനാശേരി ബോട്ട് ജെട്ടിയെയാണ് ആശ്രയിക്കുന്നത്.
സർവീസ് 13ൽ നിന്ന് രണ്ടിലേക്ക്
ഒന്നരപതിറ്റാണ്ട് മുമ്പ് 13 സർവീസുകളാണ് ചങ്ങനാശേരി ബോട്ട് ജെട്ടിയിലുണ്ടായിരുന്നത്. എന്നാൽ റോഡ് സൗകര്യങ്ങൾ വന്നതോടെ യാത്രർ കുറഞ്ഞു. ഇതോടെ നാല് വർഷമായി രണ്ട് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 35 ജീവനക്കാരുണ്ട്. പ്രതിദിനം 5000 മുതൽ 7000 രൂപ വരെയാണ് വരുമാനം. രാവിലെ 9.15ന് ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയിലെത്തുന്ന ബോട്ട് ഉച്ചയ്ക്ക് ഒന്നിന് കാവാലത്ത് എത്തും. ശേഷം, ലിസ്യുവലെത്തിയ ശേഷം ആലപ്പുഴയ്ക്ക് മടങ്ങും. ടിക്കറ്റ് നിരക്ക് 35 രൂപ.
രണ്ടാമത്തെ ബോട്ട് രാവിലെ 7.30ന് ലിസ്യുവിൽ നിന്ന് പുറപ്പെട്ട് 9ന് ചങ്ങനാശേരിയിലെത്തും. 12.30യ്ക്ക് ചങ്ങനാശേരിയിൽ നിന്ന് പോകുന്ന ബോട്ട് നാലിന് ആലപ്പുഴയിലെത്തും. തുടർന്ന് 4.45ന് ആലപ്പുഴയിൽ നിന്ന് തിരിച്ച് വൈകിട്ട് എട്ടോടെ ചങ്ങനാശേരിയിലെത്തും. ശേഷം പിറ്റേദിവസം രാവിലെ 7.45ന് ചങ്ങനാശേരിയിൽ നിന്ന് ലിസ്യുവിലേയ്ക്ക് പോകും. ശേഷം ലിസ്യുവിൽ നിന്ന് 9.15ന് പുറപ്പെട്ട് 11ന് ചങ്ങനാശേരിയിലെത്തും.
വാട്ടർ ടാക്‌സി സർവീസ് നിറുത്തി
കായൽ ടൂറിസത്തിന്റെ ഭാഗമായി ജലഗതാഗത വകുപ്പ് തുടങ്ങിയ വാട്ടർ ടാക്‌സി സർവീസും പോള ശല്യത്തെ തുടർന്ന് നിറുത്തി. 10 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ മണിക്കൂറിന് 1500 രൂപയാണ് വാടക. ഒരാളുടെ ചെലവ് 150 രൂപ. പദ്ധതി പരാജയപ്പെട്ടതോടെ ബോട്ട് മുഹമ്മയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |