തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് വ്യാജന്മാർക്കനുവദിച്ച് വിഹിതം കൊള്ളയടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, കഴിഞ്ഞ അഞ്ചു വർഷത്തെ തട്ടിപ്പുകൾ അന്വേഷിക്കാൻ വിജിലൻസ്.
രണ്ടു വർഷത്തെ ഇടപാടുകൾ പരിശോധിച്ചപ്പോഴേ വമ്പൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ദുരിതാശ്വാസ നിധി തട്ടിയെടുക്കാൻ ആസൂത്രിത ശ്രമമാണുള്ളതെന്നും തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ റവന്യൂ ഓഫീസുകളിലും അപേക്ഷകരുടെ വീടുകളിലുമടക്കം പരിശോധനകൾ തുടങ്ങിയതായും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.ഇന്നലെ പാലക്കാട്ട് 110 അപേക്ഷകൾ പരിശോധിച്ചപ്പോൾ 30 മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഒരു ഡോക്ടർ നൽകിയതാണെന്ന് കണ്ടെത്തി. മിക്ക ജില്ലകളിലും മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെയും ധനസഹായം നൽകി.
വാഹനാപകടത്തിൽ അപകട ഇൻഷ്വറൻസ് തുക കിട്ടിയവരുടെ പേരിലും ധനസഹായം തട്ടിയത് കണ്ടെത്തി.
ധനസഹായത്തിന് അപേക്ഷിച്ച് മാസങ്ങളായിട്ടും കിട്ടാതിരുന്ന രണ്ടു പേർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് വിവരം തിരക്കിയപ്പോഴാണ് ഏജന്റുമാർ പണം തട്ടിയതറിഞ്ഞത്. തുടർന്ന് അന്വേഷണത്തിന് വിജിലൻസിനെ സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. കൊല്ലം, കോട്ടയം ജില്ലകളിലാണ് ക്രമക്കേടുകളേറെയും. ഓൺലൈൻ അപേക്ഷയിൽ മിക്ക ഓഫീസുകളിലും ഫിസിക്കൽ ഫയലുകൾ സൂക്ഷിക്കുന്നില്ല. ഇതിനാലാണ് പരിശോധനയ്ക്ക് സമയമെടുക്കുന്നത്. എല്ലാ ജില്ലകളിലും ഇന്നലെയും പരിശോധന തുടർന്നു. പുതുതായി അപേക്ഷിക്കാനോ നിലവിലെ അപേക്ഷകളിൽ പണം അനുവദിക്കാനോ തടസമുണ്ടാവില്ലെന്ന് വിജിലൻസ് അറിയിച്ചു. കളക്ടറേറ്റുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
.
ദുരിതാശ്വാസം
അനർഹർനേടുന്നത്
തടയും : മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പു വരുത്താനും, അനർഹർ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റായ ഒരു പ്രവണതയും അനുവദിക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയത്.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹർ സഹായം നേടിയെടുക്കുന്നതായ പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അന്വേഷിക്കാൻ വിജിലൻസിനോട് നിർദ്ദേശിച്ചത്. പാവപ്പെട്ട ജനങ്ങളുടെ രോഗ ചികിത്സയ്ക്കും പ്രകൃതി ദുരന്തങ്ങളിലടക്കം ദുരിതബാധിതരെ സഹായിക്കാനുമുള്ളതാണ് ദുരിതാശ്വാസ നിധി. അനർഹർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും ,അതിന് കൂട്ടുനിന്നവർക്കുമെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതനിധി തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ
ഓഫീസിനും വീഴ്ച: വി.ഡി. സതീശൻ
പ്രത്യേക ലേഖകൻ
കൊച്ചി: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രത്യേക സംഘത്തെ നിയോഗിച്ച് മുഴുവൻ ഫയലുകളും പരിശോധിക്കണം. പ്രാഥമിക പരിശോധനയിൽ വൻ തട്ടിപ്പാണ് കണ്ടെത്തിയത്. വില്ലേജ് ഓഫീസുകളിലും കളക്ടറേറ്റുകളിലും മതിയായ പരിശോധനകൾ നടത്തിയിട്ടില്ല. അപേക്ഷകൾ പരിശോധിച്ച് തുക അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഏജന്റുമാർ നൽകുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചത്. പ്രളയഫണ്ടിലേതുപോലെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ട സി.പി.എമ്മുകാരെ രക്ഷിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നികുതിക്കൊള്ളയ്ക്കെതിരായ സമരങ്ങളെ അടിച്ചമർത്താമെന്നു കരുതേണ്ട. അടിച്ചമർത്തൽ തുടർന്നാൽ സമരരീതി മാറ്റേണ്ടിവരും.
രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയാണ്. ഐ.ജി.എസ്.ടി പൂളിൽ നിന്ന് ഒരുവർഷം 5000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. സർക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാൻ ജനങ്ങളുടെ തലയിലേക്ക് ഭാരം മുഴുവൻ കെട്ടിവയ്ക്കുന്നതിനെതിരെയുള്ള സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഴിമതി കൊടികുത്തി
വാഴുന്നു: കെ.സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വരെ കൈയിട്ട് വാരുന്ന നിലയിൽ സംസ്ഥാനത്ത് അഴിമതി കൊടികുത്തി വാഴുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഭരണകക്ഷിയിൽപ്പെട്ടവരും അവരുടെ ബലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയുമാണ് ഇതിന് പിന്നിൽ. സി.പി.എം നേതാക്കൾ പ്രതികളായ എറണാകുളം പ്രളയഫണ്ട് തട്ടിപ്പിൽ ഇത് ബോദ്ധ്യപ്പെട്ടതാണ്. എന്നാൽ അവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും ഇടതുമുന്നണിയും സ്വീകരിച്ചത്. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനർഹർ തട്ടിയെടുത്ത സാഹചര്യം ഉണ്ടാക്കിയത് സർക്കാരാണ്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് കൂട്ടുനിന്ന പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സുധാകരൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: ജുഡീഷ്യൽ അന്വേഷണം നടത്തണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി.സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രളയഫണ്ട് തട്ടിപ്പ് പോലെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടത്തുന്നത് സി.പി.എമ്മിന്റെയും സർക്കാരിന്റെയും സ്വന്തക്കാരാണ്. വിജിലൻസ് അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള നാടകം മാത്രമാണ്. മുഖ്യമന്ത്രി പാർട്ടിക്കാരെ രക്ഷിക്കാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണം.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |