കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണാതെ മാറ്റിവച്ച പോസ്റ്റൽ ബാലറ്റ് വേണ്ടവിധമല്ല പെട്ടിയിൽ സൂക്ഷിച്ചിരുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, ഗൗരവമേറിയ വിഷയമാണെന്നും ഇലക്‌ഷൻ കമ്മിഷന്റെ റിപ്പോർട്ടു ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹാജരാക്കിയ പെട്ടികളിലൊന്ന് ഇന്നലെ കോടതി മുറിയിൽ തുറന്നു പരിശോധിക്കവേയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ പ്രതികരണം. തിരഞ്ഞെടുപ്പു രേഖകൾ അടങ്ങിയ പെട്ടി കാണാതായെങ്കിലും പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ പെട്ടിയാണ് ഇന്നലെ തുറന്നത്.
പെട്ടിയിലെ രേഖകൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഒരു പായ്ക്കറ്റ് കീറിയിട്ടുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പോടെയാണ് ഇവ വയ്‌ക്കേണ്ടതെങ്കിലും പെട്ടിയിലെ രേഖകളിൽ ഒപ്പുണ്ടായിരുന്നില്ല. രേഖകൾ പിന്നീട് പെട്ടിയിലാക്കിയതാണെന്ന് വ്യക്തം. തിരഞ്ഞെടുപ്പു കേസുണ്ടായിട്ടും എന്തുകൊണ്ടാണ് രേഖകൾ ഇങ്ങനെ കൈകാര്യം ചെയ്തതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
രണ്ടാം നമ്പർ പെട്ടിയാണ് ഇന്നലെ തുറന്നത്. ശരിയായി സീൽ ചെയ്തിരുന്ന ഒന്നാം നമ്പർ പെട്ടി തുറന്നില്ല. ഇതു തെളിവെടുപ്പിന്റെ സമയത്ത് തുറക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. രണ്ടാം നമ്പർ പെട്ടിയിൽ എണ്ണാതെ മാറ്റിവച്ച പോസ്റ്റൽ ബാലറ്റുകളുടേതുൾപ്പെടെ എട്ട് പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. പെട്ടി കോടതി മുറിയിൽ വച്ച് പൂട്ടി സീൽ ചെയ്ത് രജിസ്ട്രിക്ക് കൈമാറി.
ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്തതിൽ ക്രമക്കേടാരോപിച്ച് എതിർ സ്ഥാനാർത്ഥി കെ.പി. മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയിലുള്ളത്. 38 വോട്ടിനാണ് നജീബ് വിജയിച്ചത്. 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300-ാളം തനിക്കു ലഭിക്കേണ്ടതായിരുന്നു എന്നുമാണ് ഹർജിക്കാരന്റെ വാദം.
അതേസമയം, തിരഞ്ഞെടുപ്പു ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവിനെതിരെ നജീബ് കാന്തപുരം നൽകിയ അപ്പീൽ സുപ്രീംകോടതി 27ന് പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |