ആര്യനാട്: കുടുംബസ്വത്തിനെ പറ്റിയുള്ള തർക്കത്തിനിടെ സഹോദരന്റെ അടിയേറ്റയാളെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ സൗന്ദ്രൻ ആശാരിയാണ് (ചന്തു, 49) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അനുജൻ ഉൾപ്പടെ മൂന്നുപേരെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.സൗന്ദ്രന്റെ അനുജൻ കുട്ടൻ എന്ന ഗോപകുമാർ (44), വണ്ടയ്ക്കൽ
തടത്തരികത്ത് വീട്ടിൽ സുരേഷ് (48), വണ്ടയ്ക്കൽ തോട്ടരികത്ത് വീട്ടിൽ സോമൻ (53) എന്നിവരൊണ്
കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെയാണ് സൗന്ദ്രൻ ആശാരിയെ വീട്ടിലേക്ക് പോകുന്ന വഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബസ്വത്തിനെ ചൊല്ലി ജ്യേഷ്ഠനും അനുജനും തമ്മിൽ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രിയും തർക്കമുണ്ടായി. ഇതിനെ തുടർന്ന് രാത്രി 1ഓടെ സൗന്ദ്രനും അനുജനും തമ്മിൽ മദ്യപിച്ച് കയ്യാങ്കളിയായി. ഇതിനിടെ ഗോപകുമാർ സമീപത്ത് കിടന്ന മുളങ്കമ്പ് എടുത്ത് സൗന്ദ്രന്റെ തലയിൽ അടിച്ചത് കണ്ടെന്ന് സഹോദരി രജനി മൊഴിനൽകിയതായി കാട്ടാക്കട ഡിവൈ.എസ്.പി അറിയിച്ചു. സൗന്ദ്രൻ തന്റെ ടാർപ്പോളിൻ കെട്ടിയ കുടിലിന് സമീപം മരിച്ചു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. അബോധാവസ്ഥയിലാണെന്ന് കരുതി അതുവഴി വന്ന വണ്ടയ്ക്കൽ സ്വദേശികളായ സുരേഷും സോമനും മൃതദേഹം കുടുംബവീടിന്റെ ഹാളിൽ കൊണ്ടുകിടത്തി. രാവിലെ 6.30ഓടെ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും സ്ഥലത്തെത്തി. സമീപവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കുടുംബവീട്ടിൽ എത്തിച്ച രണ്ടുപേരെയും സഹോദരനെയും കസ്റ്റഡിയിൽ എടുത്തത്.മൃതദേഹം പരിശോധിച്ചപ്പോൾ തലയിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തി. മൃതദേഹത്തിനരികിൽ നിന്ന് ഒരു മുളങ്കമ്പും കണ്ടെത്തിയിരുന്നു. തലയ്ക്കേറ്റ ക്ഷതം മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരം മദ്യപാനിയായ സൗന്ദ്രൻ ഇന്നലെയും മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് താൻ തലയ്ക്കടിച്ചെന്നാണ് സഹോദരൻ പൊലീസിന് നൽകിയ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കാര്യങ്ങൾ വ്യക്തമാകു. സൗന്ദ്രന് കുടുംബസ്വത്തിന്റെ ഓഹരി നൽകിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കവും പതിവാണെന്നും പൊലീസ് പറയുന്നു. പരേതനായ രാമകൃഷ്ണൻ ആശാരിയുടെയും തുളസിയമ്മയുടെയും മകനാണ് അവിവാഹിതനായ സൗന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |