SignIn
Kerala Kaumudi Online
Friday, 26 April 2024 1.14 PM IST

പുലിപ്പേടിയിൽ അംബിക വിറ്റൊഴിവാക്കിയത് ഏഴ് ആടുകളെ

ambika

കൊട്ടിയൂർ: പുലി ഭീതിയാൽ ഏക ഉപജീവനമാർഗമായിരുന്ന ഏഴ് ആടുകളെ ഒന്നാകെ വിറ്റൊഴിവാക്കേണ്ടിവന്ന ഗതികേടിൽ നെഞ്ചുപിടഞ്ഞ് തേങ്ങുകയാണ് പാലുകാച്ചി ചരുവിലെ അംബിക.

അംബികയുടെ വീടിന് സമീപത്ത് തുടർച്ചയായി പുലിയുടെ മുരൾച്ചയും അലർച്ചയും കേട്ടുതുടങ്ങുകയും ശനിയാഴ്ച പുലർച്ചെ 5 മണിയോടെ വീടിന് മുറ്റത്ത് പുലിയെ നേരിൽ കാണുകയും ചെയ്തതോടെയാണ്, ആടുകളെ പുലികൾക്ക് ഭക്ഷണമായി വിട്ടുകൊടുക്കാതെ കിട്ടുന്ന തുകയ്ക്ക് വിറ്റൊഴിവാക്കാമെന്ന് തീരുമാനിച്ചത്. സമീപവാസികളായ കർഷകരുടെ വളർത്തുമൃഗങ്ങളെ പുലി പിടിച്ചതായുള്ള വാർത്തയും തീരുമാനത്തിനു ബലമേകി. വളർത്തുമൃഗങ്ങളെത്തേടി പുലിയെത്തുമെന്നു ഭീതി ഒഴിവാകുമെന്ന ആശ്വാസത്തിൽ കൂടുതലൊന്നും ആലോചിക്കാതെ കേവലം 20,000 രൂപയ്ക്കാണ് തന്റെ ജീവിതമാർഗമായിരുന്ന 7 ആടുകളെയും അംബിക വിറ്റൊഴിവാക്കിയത്.

പാലുകാച്ചിമലയുടെ ഏറ്റവും അടുത്തു കഴിയുന്ന വീടാണ് അംബികയുടേത്. കുത്തനെയുള്ള കയറ്റം കയറിയാലേ ഇവിടേക്ക് എത്തിച്ചേരാൻ കഴിയൂ. മൺകട്ടകൾ കൊണ്ട് നിർമ്മിച്ച തേക്കാത്ത ചുമരുകളുള്ള വീട്ടിൽ വാതിലുകൾ പോലുമില്ലാതെയാണ് ഇവർ കഴിയുന്നത്. പുലിയോ മറ്റു വന്യമൃഗങ്ങളോ വന്നാൽ ഒന്ന് ഓടി രക്ഷപ്പെടാൻ പോലും പറ്റില്ല.

വന്യമൃഗ ഭീതിയാൽ ആടുകളെ വിറ്റൊഴിവാക്കിയതറിഞ്ഞ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ചു.

പുറത്തിറങ്ങാനാകാതെ...

പുലി ഭീതിയാൽ വെള്ളത്തിനും വിറകെടുക്കാനുമൊക്കെയായി വീടിന് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് പാലുകാച്ചി മേഖലയിലെ കുടുംബങ്ങൾക്ക്. വിളവെടുപ്പിന്റെ നല്ല സമയമായിട്ടും കശുമാവിൻ തോട്ടങ്ങളിൽ നിന്നും കശുവണ്ടി ശേഖരിക്കാൻ കഴിയാത്ത സാഹചര്യം. റബർ ടാപ്പിംഗ് മുടങ്ങി. തൊഴിലുറപ്പ് ജോലിക്ക് പോകാനും സാധിക്കാത്ത അവസ്ഥയുണ്ടായിട്ടും പരിഹരിക്കാനുള്ള ശക്തമായ നടപടികളൊന്നും അധികാരികൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.

നഷ്ടപരിഹാരം തുച്ഛം

വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ വനം വകുപ്പിൽ നിന്നും നഷ്ടപരിഹാരമായി കിട്ടുന്നത് തുച്ഛമായ തുക മാത്രമാണെന്നും അതു തന്നെ ലഭ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും
കർഷകർ ആരോപിക്കുന്നു. കൂട് വെച്ച് പുലിയെ പിടികൂടുമെന്ന അധികൃതരുടെ ഉറപ്പും ഇതുവരെയും ഫലം കണ്ടില്ല.

പഞ്ചായത്ത് എന്നും ജനങ്ങളോടൊപ്പമാണ്. ഡിപ്പാർട്ട്‌മെന്റിന്റെ നിലപാട് പ്രതിഷേധാർഹമാണ്. കൂട് വെച്ച് പുലിയെ പിടികൂടി മേഖലയിലെ ഭീതിയകറ്റണം.

റോയി നമ്പുടാകം, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PULI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.