കേരളത്തിലെ വിദ്യാഭ്യാസം മൂഢവിശ്വാസങ്ങളിൽ അധിഷ്ഠിതമാണെന്നു പറയാതെവയ്യ. പാഠ്യപദ്ധതി ആവിഷ്കരിക്കുന്നതിലും പഠനക്രമം നിശ്ചയിക്കുന്നതിലും പാഠപുസ്തകങ്ങൾ രൂപപ്പെടുത്തുന്നതിലുമെല്ലാം ഇതു പ്രകടമാണ്. വിദ്യാഭ്യാസം എന്തിനുവേണ്ടിയെന്ന ചിന്തപോലും സംസ്ഥാനത്തെ വിദ്യാഭ്യാസനയം ആവിഷ്കരിക്കുന്ന സൈദ്ധാന്തികർക്കോ പണ്ഡിതർക്കോ കൈയാളുന്ന അദ്ധ്യാപകർക്കോ നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കോ ഇല്ല.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങുന്നതായി അറിയുന്നു. അതിന്റെ ഭാഗമായി ബിരുദതലത്തിൽ പുതിയ കോഴ്സുകളും അവയുടെ പാഠ്യപദ്ധതിയും ആവിഷ്കരിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നിരിക്കുന്നു. വിജ്ഞാനസമ്പാദനത്തോടൊപ്പം കുട്ടികളിൽ നിർല്ലീനമായ കഴിവുകൾ കണ്ടെത്തി നാടിന്റെ വികസനത്തിന് യോഗ്യമാക്കേണ്ടത് ബിരുദതലവിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തമാണ്.
ഉന്നതവിദ്യാഭ്യാസവകുപ്പ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്ന പുനഃസംഘടന വിദ്യാഭ്യാസലക്ഷ്യങ്ങളെ മറന്നുകൊണ്ടുള്ളതും വിദ്യാഭ്യാസ നിലവാരത്തെ പിന്നാക്കം തള്ളുന്നതുമാണ്. ജ്ഞാനോത്പാദനത്തിനു പകരം കൈമിടുക്കിന്റെ കെല്പ് മാത്രമുണ്ടാക്കുന്നതാണ് ആവിഷ്കരിക്കപ്പെട്ട പുതുതലമുറകോഴ്സുകൾ. നാടറിവിന്റെയും കാടറിവിന്റെയും കടലറിവിന്റെയും കലവറയായ മാതൃഭാഷയെ ബിരുദവിദ്യാഭ്യാസ മേഖലയിൽ നിന്ന് പടികടത്തിയിരിക്കുന്നു. ഫിസിക്സ് പഠിക്കുന്ന ബിരുദവിദ്യാർത്ഥിക്ക് അറ്റോമിക്ഫ്യൂഷൻ എന്താണെന്ന്, സ്വന്തം ഗ്രാമത്തിലെ മലയാളം മാത്രമറിയുന്ന സാധാരണക്കാരോട് വിശദീകരിക്കാൻ കഴിയില്ലെങ്കിൽ ആ പഠിത്തംകൊണ്ട് പ്രയോജനമില്ല. മലയാളത്തോടൊപ്പം മറ്റു ഭാഷകളുടെ പഠനവും ഒരു സെമസ്റ്ററിൽ മാത്രമാക്കി ഒതുക്കിയിരിക്കുന്നു.
ലോകത്തെ എല്ലാ സർവകലാശാലകളിലും സർഗാത്മകവിദ്യാഭ്യാസത്തിന്റെ ഭാഗമായി ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും പഠനവും ഇതരഭാഷാപഠനവും നിർബന്ധിതമാണെന്നോർക്കണം. ശാസ്ത്രസാങ്കേതിക സിദ്ധാന്തങ്ങളുടെ സങ്കീർണതയിലേക്കുള്ള വഴിതുടങ്ങുന്നത് അവനവൻ ജീവിക്കുന്ന ഇടത്തിൽനിന്നാണ്. ഏതുവിഷയം പഠിച്ചാലും കേരളത്തിലെ വിദ്യാർത്ഥി, മലയാളം കൂടി നിർബന്ധമായി പഠിക്കണം. ചമ്പുക്കൾ കാണാതെ പഠിക്കണമെന്നല്ല ഇതിനർത്ഥം, മലയാളത്തിന്റെ ആധുനികീകരണത്തെപ്പറ്റി പഠിക്കണം. മറ്റു ഭാഷകളിൽനിന്ന് മലയാളത്തിലേക്കും തിരിച്ചും മൊഴിമാറ്റം നടത്താനുള്ള ശേഷി കൈവരിക്കണം. സത്യേന്ദ്രനാഥ്ബോസ് തന്റെ വിദ്യാർത്ഥികളെ ക്വാണ്ടം ഫിസിക്സ് പഠിപ്പിച്ചത് ബംഗാളിയിലായിരുന്നു. കേരളത്തിൽ സസ്യശാസ്ത്രം പഠിക്കുന്ന കുട്ടി ഇവിടെ വഴിയോരത്തു കാണുന്ന ചെറൂളയിൽനിന്നു പഠിച്ച് തുടങ്ങണം.
2000 ഏപ്രിൽ 24 ന് അന്ന് കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയി സർക്കാരിനു മുമ്പാകെ വിദ്യാഭ്യാസപരിഷ്കരണ നയങ്ങൾക്കുള്ള ചട്ടക്കൂട് എന്ന പേരിൽ മുകേഷ് അംബാനിയും കുമാരമംഗലം ബിർളയും ചേർന്നു തയ്യാറാക്കിയ ഒരു റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസം സാമൂഹികവികസനത്തിന്റെ ഘടകമല്ല മറിച്ച് വിവരസമൂഹത്തിന്റെയും കമ്പോളമത്സരത്തിന്റെയും നിക്ഷേപമാണ് എന്നത്രേ ആ റിപ്പോർട്ട് അടിവരയിട്ടു പറഞ്ഞത്. അറിവ് എന്നാലെന്താണെന്ന് കമ്പോളം നിശ്ചയിക്കുമെന്നും, വിദ്യാഭ്യാസം മത്സരാധിഷ്ഠിതമാകണമെന്നും പുതുകമ്പോള സാദ്ധ്യതകൾക്കനുസരിച്ച് നൈപുണികൾ വികസിപ്പിക്കാനുള്ള മാധ്യമമാകണം അതെന്നും റിപ്പോർട്ട് നിർദ്ദേശിച്ചു. വിദ്യാരംഗത്തെ കമ്പോളവത്കരണം ഉന്നംവച്ചുകൊണ്ടുള്ള റിപ്പോർട്ടിനെതിരെ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളും പീപ്പിൾസ് ഡെമോക്രസി പോലുള്ള അവരുടെ മാദ്ധ്യമങ്ങളും രംഗത്തുവന്നിരുന്നു. അതിന്റെ കോർപ്പറേറ്റ് പുതുരൂപമാണിത്. അതു മനസിലാക്കാൻ ഇന്നത്തെ ഇടതുപക്ഷത്തിനു കഴിയാതെ പോകുന്നു. അതുകൊണ്ടാണ് വിജ്ഞാനാർജ്ജനമല്ല നൈപുണി അഥവാ കൈമിടുക്കിന്റെ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടതെന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ പറയുന്നത്. കോർപ്പറേറ്റ് റിപ്പോർട്ടിന്റെ ഈച്ചയടിച്ചാൻ കോപ്പിയാണ് കൗൺസിൽ റിപ്പോർട്ട്.
നമ്മുടെ നാട്ടിലെ തച്ചർ / കൊല്ലർ / കമ്മാളർ വിഭാഗങ്ങൾക്ക് പരമ്പരാഗതമായി പകർന്നു കിട്ടിയിട്ടുള്ള നാട്ടറിവുകൾ അവരുടെ ജീനുകളിലുണ്ട്. എന്നാൽ ഇവിടുത്തെ എൻജിനീയറിംഗ് കോളേജുകളിൽ സിവിൽ/ മെക്കാനിക്കൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ ഈ വിഭാഗത്തിൽനിന്ന് എത്രപേരുണ്ടാവും? പ്രവേശനം നേടിയവരിൽ ഭൂരിപക്ഷവും വരേണ്യരുടെയും ഉദ്യോഗസ്ഥരുടെയും മക്കളായിരിക്കും. ഏതെങ്കിലും വിദേശരാജ്യത്ത് തുടർപഠനം കാശുകൊടുത്തു തരപ്പെടുത്തി പിന്നീട് അവിടെത്തന്നെ കൂടുക എന്നതാണവരുടെ ലക്ഷ്യം. കുട്ടികൾ പുറപ്പെട്ടുപോകാൻ കിനാവ് കാണുന്നു. രക്ഷാകർത്താക്കളും അതുതന്നെ കാണുന്നു. നാടിനു വല്ല ഗുണവുമുണ്ടോ? കേരം തിങ്ങും കേരളനാട്ടിൽ തെങ്ങുകേറ്റയന്ത്രം നമുക്ക് ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണം വേറൊന്നല്ല. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ പ്രസവമെടുക്കാനും തുടർന്നുള്ള ശുശ്രൂഷയ്ക്കും നാട്ടുവൈദ്യത്തിന്റെ പരമ്പരാഗത അറിവുകളുള്ള പതിച്ചിമാരുണ്ടായിരുന്നു. അവരുടെ കുടുംബങ്ങളിൽനിന്ന് എത്ര കുട്ടികൾ നഴ്സിംഗിനോ മെഡിസിനോ പഠിക്കുന്നുണ്ട് ? അവരെയെല്ലാം പര്യമ്പുറത്തു നിറുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസനയ ആവിഷ്കാരങ്ങൾ നാടിനെയോ നാടിന്റെ വികസനത്തെയോ നാട്ടുകാരെയോ സഹായിക്കില്ല.
(ലേഖകൻ ഐക്യമലയാള
പ്രസ്ഥാനം കൺവീനറാണ്
ഫോൺ : 9447055166 )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |