വിഴിഞ്ഞം: കരിമ്പള്ളിക്കരയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അന്തോണിദാസ് (രതീഷ് - 36) ഇന്നലെ രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസിയെ(32) ആണ് ശനിയാഴ്ച കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്ന് പ്രതി മൊഴി നൽകിയതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. കൈലി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രിൻസിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കൊലയ്ക്ക് ഉപയോഗിച്ച കൈലി കടലിൽ ഉപേക്ഷിച്ച ശേഷം അന്തോണിദാസ് വേളാങ്കണ്ണിയിൽ ഒളിവിൽ പോവുകയായിരുന്നു.
കുടുംബ പ്രശ്നത്തെ തുടർന്ന് ഒരു മാസമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയും സഹോദരിയുടെ വീട്ടിലായിരുന്നു. ശനിയാഴ്ച രാത്രി അന്തോണിദാസ് വീട്ടിലെത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയ ശേഷം രാത്രി എട്ടോടെ പ്രിൻസിയെയും മക്കളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വീട്ടിലെത്തിയതിനു പിന്നാലെ ഇരുവരും വീണ്ടും തർക്കത്തിലാവുകയും പ്രതി പ്രിൻസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |