തിരുവനന്തപുരം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിനിടെ ബഹളമുണ്ടാക്കിയ ഭരണപക്ഷ അംഗങ്ങളെ വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ഭരണപക്ഷം മര്യാദ പാലിക്കണം എന്ന് പറയാനൊരുങ്ങിയ സ്പീക്കർ പെട്ടെന്നെന്തോ ഓർമ്മിച്ചത് പോലെ, നിശബ്ദമായിരിക്കണം എന്ന് തിരുത്തിപ്പറഞ്ഞതും കൗതുകമായി. സ്പീക്കർ സംസാരിക്കുന്നത് മുഖ്യമന്ത്രി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷം മിണ്ടാതെ ഇരുന്നത് ഓർമ്മിപ്പിച്ചായിരുന്നു ഭരണപക്ഷത്തോടുള്ള സ്പീക്കറുടെ മുന്നറിയിപ്പ്.
"ഒന്ന് പ്ലീസ്, മിണ്ടാതിരിക്കണം, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോൾ പ്രതിപക്ഷം അനങ്ങിയിട്ടില്ല. അതുകൊണ്ട് ഭരണപക്ഷം മര്യാ...( ഈ വാക്ക് സ്പീക്കർ പൂർത്തിയാക്കിയില്ല) നിശബ്ദമായിരിക്കണം, പ്ലീസ്..." ഷംസീർ പറഞ്ഞു.
ഇന്ധന സെസിനെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തെക്കുറിച്ചാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗത്തിന് ശേഷം പ്രതിപക്ഷനേതാവ് വാക്കൗട്ട് പ്രസംഗം നടത്തുമ്പോഴായിരുന്നു ഭരണകക്ഷിയംഗങ്ങൾ ബഹളമുണ്ടാക്കിയത്. അതോടെ പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് നടുത്തളത്തിലേക്കിറങ്ങി. തുടർന്ന് ഭരണകക്ഷിയംഗങ്ങൾ നടുത്തളത്തിനടുത്ത് വരെയെത്തി കയർത്തു. തുടർന്നായിരുന്നു സ്പീക്കറുടെ മുന്നറിയിപ്പ്.
ബഹളത്തെത്തുടർന്ന് 10.53ന് സഭ താത്കാലികമായി നിറുത്തിവച്ചു. 11.15ന് പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നലത്തേക്ക് പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |