ചേർത്തല: എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന യുവ എൻജിനീയർ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി പിടിയിൽ. തൃശൂർ അന്തിക്കാട് മുറ്റിച്ചൂർ മോനോത്ത് വീട്ടിൽ എം.എസ്.സംഗീത് (34) ആണ് പിടിയിലായത്. 28 ഗ്രാം എം.ഡി.എം.എയും 27 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
ചേർത്തല എക്‌സൈസ് റേഞ്ച് സംഘവും ജില്ലാ ഐ.ബി സംഘവും ചേർന്ന് ചേർത്തല റെയിൽവേസ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിലാണ് സംഗീത് കുടുങ്ങിയത്. ട്രെയിനിലും ബൈക്കിലുമായി പതിവായി ഇയാൾ ചേർത്തലയിൽ മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം. ബംഗളുരുവിൽ നിന്ന് ഗ്രാമിന് 1000 രൂപയ്ക്ക് വാങ്ങുന്ന എം.ഡി.എം.എ ചേർത്തയിൽ എത്തിച്ച് 9000 രൂപയ്ക്കാണ് വിറ്റിരുന്നത്. ചേർത്തല വാരനാട് സ്വദേശിയായ യുവാവിൽ നിന്നു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. മൂന്നുലക്ഷം വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് അറസ്റ്റിനു നേതൃത്വം കൊടുത്ത എക്‌സൈസ് ഇൻസ്പക്ടർ വി.ജെ.ജോയി പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് എൻജിനീയറിംഗ് ബിരുദമെടുത്ത ശേഷം വിദേശത്ത് ജോലി ചെയ്തിരുന്ന സംഗീത് നാട്ടിലെത്തി ലഹരി മരുന്ന് ഇടപാടിലേക്ക് കടക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ബാബു, ഐ.ബി പ്രിവന്റീവ് ഓഫീസർ റോയി ജേക്കബ്, ഷിബു പി. ബെഞ്ചമിൻ, ഡി.മായാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എം.ബിയാസ്, പ്രതീഷ്, ശ്രീലാൽ, കെ.എസ്.സീനാമോൾ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |