@ ഫണ്ട് സർക്കാർ നേരിട്ട് നൽകും; ജോലി എളുപ്പമായെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
@ ജില്ലാപഞ്ചായത്തിന് അവകാശപ്പെട്ട പണം സംസ്ഥാന സർക്കാർ തട്ടിയെടുക്കുന്നെന്ന് യു.ഡി.എഫ്
കോഴിക്കോട്: റോഡ് നവീകരണത്തിന് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിൽ കടുത്ത പ്രതിഷേധം. റോഡ് അറ്റകുറ്റ പണിയ്ക്കുള്ള ഫണ്ട് 56 കോടിയിൽ നിന്ന് നാല് കോടി രൂപയായി വെട്ടിക്കുറച്ചെന്നാരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് ഹാളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിപക്ഷ നേതാവ് ഐ.പി രാജേഷാണ് റോഡ് മെയിന്റനനസ് ഫണ്ട് വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ വർഷം 56 കോടി രൂപ അനുവദിച്ചപ്പോൾ ഇതുവരെ നാലു കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ നേരിട്ട് ഫണ്ട് അനുവദിക്കുന്നതിനാലാണ് ഫണ്ട് കുറഞ്ഞുപോയതെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. റീന നൽകിയ വിശദീകരണം. ഗ്രാമീണ റോഡുകളുടെ നവീകരണവും പരിപാലനവും പഞ്ചായത്തുകൾ നിർവഹിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഫണ്ട് വെട്ടിക്കുറച്ചതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു. ഇതിനുള്ള തുക സർക്കാർ ഗ്രാമ പഞ്ചായത്തുകൾക്ക് നേരിട്ട് നൽകും. ജില്ലാ പഞ്ചായത്തിന്റെ ജോലി എളുപ്പമായെന്നും പ്രസിഡന്റ് പറഞ്ഞു.
നാസർ എസ്റ്റേറ്റ് മുക്ക്, ബോസ് ജേക്കബ്, വി.പി ദുൽഫിഖിൽ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിപക്ഷത്തെ പി.ടി.എം ഷറഫുന്നീസയെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. ഫണ്ടുകൾ സർക്കാർ തട്ടിയെടുക്കുന്നെന്ന് യു.ഡി.എഫ് ആരോപിച്ചു. ഒരു മണിയോടെ അജണ്ട പൂർത്തിയാക്കി യോഗം കഴിയുന്നതുവരെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |