കൊല്ലം : ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മങ്ങാട് അടിപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥല പരിശോധനയ്ക്ക് രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാത അതോറിട്ടി സംഘമെത്തും. മങ്ങാട് അടിപ്പാത ജനകീയ കൂട്ടായ്മ ഭാരവാഹികൾ ദേശീയപാത അതോറിട്ടിയുടെ തിരുവനന്തപുരത്തെ ഓഫീസിലെത്തി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
മങ്ങാട് കമ്പോളം ജംഗ്ഷന് സമീപം അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യമാണ് ജനകീയ കൂട്ടായ്മ സംഘം ചർച്ചയിൽ മുന്നോട്ടുവച്ചത്. ഈ സ്ഥലമെല്ലാം പരിശോധിച്ച ശേഷം സാദ്ധ്യതാ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ വ്യക്തമാക്കി. അടിപ്പാതയുടെ റീ ഇൻഫോഴ്സ്മെന്റും വാളും ലാൻഡിംഗും ശാസ്ത്രീയമായി നിർമ്മിക്കാൻ ഒരുവശത്ത് 450 മീറ്റർ സ്ഥലം വേണം. എന്നാൽ, മങ്ങാട് ജംഗ്ഷന്റെ ഒരുവശത്ത് മങ്ങാട് പാലമാണ്. ലാൻഡിംഗ് സുഗമമാക്കാനുള്ള നീളം മങ്ങാട് ജംഗ്ഷനും മങ്ങാട് പാലവും തമ്മിൽ ഇല്ലെന്ന സാങ്കേതിക പ്രശ്നമാണ് കരാർ കമ്പനിയും ദേശീയപാത അതോറിട്ടി അധികൃതരും ഉന്നയിക്കുന്നത്. എങ്കിലും തങ്ങളുടെ ആവശ്യം പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നത് ശുഭസൂചനയായാണ് പ്രദേശവാസികൾ കാണുന്നത്.
മങ്ങാട് അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ മങ്ങാട് പാലത്തിന് സമീപത്ത് താമസിക്കുന്നവർ, മങ്ങാടിന്റെ വിവിധ പ്രദേശങ്ങളിലുള്ളവർ ആറുവരിപ്പാത മുറിച്ചുകടക്കാൻ കല്ലുന്താഴം ജംഗ്ഷനിൽ എത്തേണ്ടി വരും.
ഇന്നലെ നടന്ന ചർച്ച പ്രതീക്ഷാനിർഭരമാണ്. മങ്ങാടുകാരുടെ കൂട്ടായ്മയുടെ വിജയമാണിത്. അടിപ്പാത യാഥാർത്ഥ്യമാകുന്നത് വരെ കൂട്ടായ ഇടപെടൽ തുടരും.
ടി.ജി.ഗിരീഷ്, കോർപ്പറേഷൻ കൗൺസിലർ,
മങ്ങാട് അടിപ്പാത ജനകീയ കൂട്ടായ്മ ചെയർമാൻ
മങ്ങാടുകാരുടെ ആവശ്യവും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രത്യാശനിർഭരമായ പ്രതികരണമാണ് ഇന്നലത്തെ ചർച്ചയിൽ ദേശീയ പാത അതോറിട്ടി അധികൃതരിൽ നിന്ന് ഉണ്ടായത്
അഡ്വ. സനൽ വാമദേവൻ,
മങ്ങാട് അടിപ്പാത ജനകീയ കൂട്ടായ്മ കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |