തിരുവനന്തപുരം: ആദിവാസികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും നേരെയുള്ള ആക്രമണങ്ങൾ ഗൗരവമായി കാണുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാകില്ല. ഇക്കാര്യത്തിൽ സമൂഹത്തിന്റെ മനോസ്ഥിതിയാണ് മാറേണ്ടതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.ആദിവാസി,പട്ടികജാതി വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായാണ് ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട്. 2022ൽ എസ്.സി വിഭാഗത്തിനു നേരെയുള്ള അക്രമങ്ങളിൽ 1.2ശതമാനത്തിന്റെ വർദ്ധനയുണ്ടായി. ആദിവാസികൾക്കു നേരെയുള്ള അതിക്രമം 6.2ശതമാനം വർദ്ധിച്ചു. എസ്.സി വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഉത്തർപ്രദേശാണ്,എസ്.ടി വിഭാഗത്തിൽ മദ്ധ്യപ്രദേശും. ഈ രണ്ട് വിഭാഗത്തിലും ഒന്നാം സ്ഥാനത്ത് രാജസ്ഥാനാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകും. ആദിവാസികളെ സഹായിക്കുന്നതിനായി എസ്.സി/എസ്.ടി വിഭാഗത്തിലെ 75നിയമബിരുദധാരികളെ അടിയന്തരമായി ലീഗൽ അഡ്വൈസർമാരായി നിയമിക്കുമെന്നും അൻവർ സാദത്ത്,എ.പി.അനിൽകുമാർ,ടി.ജെ.വിനോദ്,ശാന്തകുമാരി,ഐ.സി.ബാലകൃഷ്ണൻ തുടങ്ങിയവർക്ക് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |