കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗം ശസ്ത്രക്രിയാ യൂണിറ്റിൽ പുതിയ സി-ആം മെഷീൻ സ്ഥാപിച്ചു. നിലവിൽ ഉണ്ടായിരുന്ന രണ്ട് മെഷീനുകൾക്ക് പുറമെയാണ് അത്യാധുനിക മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.
ഓർത്തോ വിഭാഗം ശസ്ത്രക്രിയ സുഗമമാക്കുന്നതിനും ശരീരഭാഗം കൃത്യമായി പോയിന്റ് ചെയ്ത് ശസ്ത്രക്രിയ നടത്താനും റേഡിയേഷൻ അളവ് കുറയ്ക്കുന്നതിനും കഴിയും. ആക്‌സിഡന്റ് ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ ശരീരഭാഗം കൂടുതൽ തുറക്കാതെ ഇംപ്ലാന്റ് ചെയ്യുന്നതിനും ഈ മെഷീൻ കൊണ്ട് സാദ്ധ്യമാകും.
ഓർത്തോ വിഭാഗത്തിൽ ഒരുമാസത്തിൽ ഇരുപതോളം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അഞ്ചോളം ഇടുപ്പ് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയും നൂറ്റി ഇരുപതോളം ആക്സിഡന്റ് സംബന്ധിച്ച ശസ്ത്രക്രിയയും ചെയ്തുവരുന്നു. ഇതു കൂടാതെ നട്ടെല്ല് ശസ്ത്രക്രിയ, താക്കോൽ ദ്വാര ശസ്ത്രക്രിയകളും നടത്തുന്നുണ്ട്.
പ്ലാൻ ഫണ്ടിൽ നിന്ന് നാൽപതു ലക്ഷം രൂപ ചെലവിട്ടാണ് സി-ആം മെഷീൻ വാങ്ങിയത്. മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന രോഗികൾക്ക് ഏറ്റവും അത്യാധുനിക രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഇത്തരം നൂതന മെഷീനുകൾ സ്ഥാപിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |