മുംബയ്: ആർക്കും എപ്പോഴും ഏത് പ്രായത്തിലും സംഭവിക്കാവുന്ന ഒന്നാണ് പ്രണയം. ഇത് സത്യമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച ഒരു പ്രണയജോഡിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപൂരിൽ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളായ ബാബുറാവു പാട്ടീലും (76) അനുസയ ഷിൻഡെ (70) യുമാണ് താരങ്ങൾ.
വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കയ്യൊഴിഞ്ഞപ്പോൾ കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തിൽ അഭയം തേടിയവരാണ് ഇരുവരും. കഴിഞ്ഞ രണ്ടുവർഷമായി വൃദ്ധസദനത്തിൽ തന്നെയാണ് ഇവർ താമസിക്കുന്നത്. ആദ്യം ബാബുറാവുവും അനുസയയും തമ്മിൽ വലിയ പരിചയമൊന്നും ഇല്ലായിരുന്നെങ്കിലും പിന്നീട് എല്ലാ ദിവസവും പരസ്പരം സംസാരിക്കാൻ തുടങ്ങി. അങ്ങനെ കൂടുതൽ അടുത്തറിഞ്ഞ ഇരുവരും നല്ല സുഹൃത്തുക്കളായി. വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളും അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവിൽ സൗഹൃദം പ്രണയമായി മാറിയതോടെ ഇനിയുള്ള ജീവിതം ഒന്നിച്ച് ജീവിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
വൃദ്ധസദനത്തിലെ മറ്റൊരു അന്തേവാസിയായ പൂജാരിയുമായ ബാബാസാഹേബ് എന്നയാളാണ് ഇവരുടെ വിവാഹത്തിന് വേണ്ട എല്ലാ നിയമനടപടികളും പൂർത്തിയാക്കിയത്. വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടതും അദ്ദേഹം തന്നെയാണ്. വൃദ്ധസദനത്തിലെ എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ജാങ്കി വൃദ്ധസദനത്തിൽ നടന്ന ചടങ്ങുകൾക്ക് വൃദ്ധസദനത്തിലെ അധികാരികളും സാക്ഷികളായി. ഇവരുടെ വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |