പാലക്കാട്: നഗരത്തിന് ഉത്സവച്ചന്തവും വാദ്യമേളങ്ങളുടെ ആനന്ദവും സമ്മാനിച്ച് പ്രസിദ്ധമായ മണപ്പുള്ളിക്കാവ് വേല ആഘോഷിച്ചു. ഗജവീരന്മാരും വാദ്യമേളങ്ങളും അകമ്പടിയേകി നാല് ദേശങ്ങളുടെ എഴുന്നള്ളിപ്പ് വൈകിട്ട് അഞ്ചിന് കോട്ടമൈതാനത്ത് സംഗമിച്ചതോടെ വേല ആഘോഷം പാരമ്യതയിലെത്തി.
ക്ഷേത്ര ദർശനത്തിനും ആവേശമായ വേല കാണാനും നഗരപ്രദക്ഷിണ സംഗമത്തിനും ഭക്തർ ഒഴുകിയെത്തി. കിഴക്കേ യാക്കര മണപ്പുള്ളിക്കാവിൽ നിന്ന് മൂന്നാനകളെയും പടിഞ്ഞാറെ യാക്കര കൊപ്പം, വടക്കന്തറ, മുട്ടിക്കുളങ്ങര, കള്ളിക്കാട് ദേശ വേലകൾ ഓരോ ആനകളെ വീതവും എഴുന്നള്ളിച്ചു.
മണപ്പുള്ളിക്കാവിൽ രാവിലെ 9.30ന് കാഴ്ചശീവേലി, വൈകിട്ട് നാലിന് നഗര പ്രദക്ഷിണം എന്നിവ നടന്നു. അഞ്ചിന് കോട്ടമൈതാനത്ത് എത്തി രാത്രി ഒമ്പതോടെ കാവുകയറി. തുടർന്ന് പഞ്ചാരിമേളം നടന്നു. പടിഞ്ഞാറെ യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം കാഴ്ചശീവേലിയും പഞ്ചവാദ്യവും നടന്നു. വൈകിട്ട് ഒരു ആന സഹിതം ഭഗവതിയുടെ നഗരപ്രദക്ഷിണം ആരംഭിച്ചു. തുടർന്ന് ആറിന് കോട്ടമൈതാനത്ത് കൊപ്പം, വടക്കന്തറ, മുട്ടികുളങ്ങര, കള്ളിക്കാട് ദേശവേലകളുമായി സംഗമിച്ചു.
കൊപ്പം മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാവിലെ പൂജകൾക്ക് ശേഷം പത്തിന് കാഴ്ചശീവേലി നടന്നു. വൈകിട്ട് കതിർക്കുടയുമായി എഴുന്നള്ളിപ്പ് കോട്ടമൈതാനത്ത് എത്തി പടിഞ്ഞാറെ യാക്കര, വടക്കന്തറ മുട്ടിക്കുളങ്ങര ദേശ വേലകളുമായി സംഗമിച്ച് തിരിച്ചെഴുന്നള്ളി.
വടക്കന്തറ, മുട്ടിക്കുളങ്ങര, കള്ളിക്കാട് ദേശ എഴുന്നള്ളിപ്പ് വൈകിട്ട് മൂന്നിനാരംഭിച്ച് കോട്ടമൈതാനത്തെത്തി കൊപ്പം, പടിഞ്ഞാറെ യാക്കര വേലകളുമായി അണിനിരന്നു. തുടർന്ന് യാക്കര ക്ഷേത്രത്തിലെത്തി തിരിച്ചെഴുന്നള്ളി. പടിഞ്ഞാറെ യാക്കര മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് രാവിലെ പൂജയ്ക്ക് ശേഷം ഒമ്പതിന് ഭഗവതിയുടെ വാളും പീഠവും മണപ്പുള്ളിക്കാവിലേക്ക് എഴുന്നള്ളിച്ചു. തട്ടിന്മേൽ കൂത്ത്, നാടൻ കലകൾ തുടങ്ങിയവയും വേലയ്ക്ക് കൊഴുപ്പേകി. ഇന്നുപുലർച്ചെ വേലയ്ക്ക് കൊടിയിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |