SignIn
Kerala Kaumudi Online
Thursday, 25 April 2024 9.47 AM IST

ആറ്റുകാലിൽ കാന്താര ഗർജനം...

തിരുവനന്തപുരം: ഭക്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന ആറ്റുകാൽ ക്ഷേത്രപരിസരത്ത് തെയ്യത്തിന്റെ ആരവവും ആവേശവും നിറച്ച് പഞ്ചുരുളി തെയ്യം. 'ദേവവും ഞാനേ ദേവരും ഞാനേ...' എന്നുപാടി പഞ്ചുരുളി തെയ്യം ആടിത്തിമിർത്തപ്പോൾ ഭക്തരും ആനന്ദലഹരിയിലായി.സന്ധ്യാ ദീപാരാധന സമയത്ത് തന്നെ തെയ്യം കാണാൻ നൂറുകണക്കിനാളുകൾ അമ്പലത്തിന് മുന്നിലെ പറമ്പിൽ തടിച്ചുകൂടിയിരുന്നു. ഏഴ് മണിയോടെ ചെണ്ടമേളം മുഴങ്ങിത്തുടങ്ങി. പല തെയ്യങ്ങളും വന്നുപോയപ്പോഴും കാന്താര സിനിമയിലൂടെ തങ്ങളെ ത്രസിപ്പിച്ച പഞ്ചുരുളി എവിടെയെന്നായിരുന്നു കൈയിൽ മൊബൈൽഫോണുകളുമായി നിന്നവരുടെ ചോദ്യം. വന്യമായ താളമുയർന്നപ്പോൾ കിരീടമണിഞ്ഞ് മുഖത്ത് ചായംപൂശി കുരുത്തോലകൊണ്ട് കാൽപ്പാദങ്ങൾക്കുമീതെ വേഷം ചമച്ച് പഞ്ചുരുളി വരവായി. ദേശത്തെ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് കോലം കെട്ടിയാടാൻ അനുവാദം ചോദിച്ചായിരുന്നു തുടക്കം. പതിഞ്ഞ താളത്തിൽ നിന്ന് വാദ്യഘോഷങ്ങൾ പൊടുന്നനെ ദ്രുതതാളം കൈവരിച്ചു. തോറ്റത്തിനൊപ്പം പഞ്ചുരുളി പകർന്നാടി അലറിവിളിച്ചു. നാലുദിക്കിലേക്കും തിരിഞ്ഞ് ദൈവം തന്റെ പൂർവകഥ വിവരിച്ചു. തുളുനാട്ടിൽനിന്ന് മലയിറങ്ങിവന്ന കഥ... തലമുറകളായി പകർന്നാടുന്ന ജന്മവൃത്താന്തം, പഞ്ചുരുളിയുടെ ഐതിഹ്യം... നിഗൂഢത നിറഞ്ഞ കഥകൾ...എല്ലാം തോറ്റത്തിലുണ്ടായിരുന്നു. കോഴിക്കോട് തിരയാട്ടം കലാസമിതിയാണ് ആറ്റുകാലിലെത്തിയ ഭക്തർക്ക് നവാനുഭവം നൽകിയത്. ശ്രീനിവാസന്റെ നേതൃത്വത്തിൽ അഖിലേഷ്,സുരേന്ദ്രൻ,വിനോദ്,കിരൺ,വിജിത്ത് തുടങ്ങിയവരായിരുന്നു തെയ്യം കെട്ടിയാടിയത്. മഹേശ്വരി, കുമാരി,വൈഷ്‌ണവി,ഇന്ദ്രാണി,വരാഹി, ചാമുണ്ഡി എന്നീ സപ്‌തമാതൃകകളിൽ വരാഹിദേവിയെയാണ് പഞ്ചുരുളിക്കോലമായി കെട്ടിയാടുന്നത്. തുളുനാട്ടിൽ നിന്നാണ് വരാഹി മലയാളദേശത്തേക്ക് എത്തുന്നതെന്നാണ് ഐതിഹ്യം. പഞ്ചിഉരുവാംകാളി എന്നതാണ് പഞ്ചുരുളിയായി മാറിയതെന്നാണ് പറയപ്പെടുന്നത്.

ആറ്റുകാൽ ക്ഷേത്രത്തിൽ തെയ്യം കെട്ടിയാടാനായത് ജീവിതത്തിലെ മഹാഭാഗ്യമെന്ന് കലാസമിതി അംഗമായ അഖിലേഷ് കേരളകൗമുദിയോട് പറഞ്ഞു. ഒന്നരമണിക്കൂറോളം നീണ്ട തെയ്യക്കാഴ്‌ചകൾ കണ്ട് മടങ്ങിയ ഭക്തർക്കൊപ്പം തീയോടു ചേർന്ന ചൂടുപോലെ പറിച്ച് മാറ്റാനാകാത്ത ആത്മബന്ധമായി തെയ്യം കൂടെത്തന്നെയുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.