തിരുവനന്തപുരം: രണ്ട് പീഡനക്കേസുകളിൽ ജാമ്യം നേടാൻ ഹൈക്കോടതിയിൽ വ്യാജരേഖ നൽകിയതുമടക്കം നാല് കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സി.ഐ എ.വി സൈജുവിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. സി.ഐയെ അറസ്റ്റ് ചെയ്യാത്തതിന് തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപ്പയെ ഡി.ജി.പി രൂക്ഷമായി വിമർശിച്ചതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു സൈജു.
വനിതാ ഡോക്ടറെയും കുടുംബസുഹൃത്തിനെയും പീഡിപ്പിച്ച കേസുകളിലും ഇതിലൊന്നിൽ ജാമ്യം നേടാൻ ഹൈക്കോടതിയിൽ വ്യാജരേഖ നൽകിയതിന് വീണ്ടും കേസിൽ കുരുങ്ങുകയും ചെയ്ത സൈജു മാസങ്ങളായി ഒളിവിലായിട്ടും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഒളിത്താവളം കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇയാൾ നാട്ടിലും സുഹൃത്തുക്കളുടെ വീടുകളിലുമെത്താറുണ്ടെന്നാണ് വിവരം. പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സ്വന്തം മകളെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിച്ച് സൈജു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും പീഡിപ്പിച്ച ഡോക്ടറിൽ നിന്ന് പണം തട്ടിയതായും കണ്ടെത്തിയിരുന്നു. മലയിൻകീഴിലെ വനിതാ ഡോക്ടറുടെയും നെടുമങ്ങാട്ടെ അദ്ധ്യാപികയുടെയും പരാതിയിലാണ് പീഡന കേസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |