SignIn
Kerala Kaumudi Online
Thursday, 19 September 2024 9.37 AM IST

തില്ലങ്കേരിവഴി അടിയന്തരപ്രമേയത്തിന്റെ ശാപമോക്ഷം

Increase Font Size Decrease Font Size Print Page
photo

മർമ്മാണി എങ്ങോട്ട് തിരിഞ്ഞാലും മർമ്മം മാത്രം കാണുന്നത് പോലെ, രണ്ട് ദിവസമായി അടിയന്തരപ്രമേയ നോട്ടീസിന്മേൽ ചട്ടം മാത്രം കണ്ടെത്തിയ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഭാവമാറ്റത്തിൽ അങ്ങേയറ്റം കരുതലോടെയായിരുന്നു പ്രതിപക്ഷം. ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണമാവശ്യപ്പെടുന്നതാണ് ടി.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അടിയന്തരപ്രമേയ നോട്ടീസ്. ഇതേവിഷയം ചോദ്യോത്തരവേളയിൽ സഭയിലെത്തേണ്ടതായിരുന്നു. ഉന്നയിക്കേണ്ടിയിരുന്ന സണ്ണി ജോസഫും സജീവ് ജോസഫും സനീഷ് കുമാർ ജോസഫും ചോദ്യത്തിന്റെ സമയമായപ്പോൾ വിട്ടുനിന്നു. അവർ പുറത്ത് പ്രതിപക്ഷനേതാവിന്റെ ഓഫീസിലിരുന്നു. സീറ്റിലില്ലാത്തതിനാൽ ചോദ്യം ഒഴിവാക്കപ്പെട്ടു. അടുത്ത ചോദ്യത്തിലേക്ക് കടന്നപ്പോൾ അവർ തിരിച്ചുകയറി. കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിക്കാര്യം ചോദ്യോത്തരവേളയിൽ ചർച്ചചെയ്തെന്ന കാരണത്താലാണ് വ്യാഴാഴ്ച ചട്ടംപറഞ്ഞ് സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസിനെ പടിക്കുപുറത്താക്കിയത്. ആ 'ദുരനുഭവം' ആവർത്തിക്കപ്പെടേണ്ട!

പ്രതിപക്ഷത്തിന്റെ കരുതൽ ഫലം കണ്ടു. അടിയന്തരപ്രമേയ നോട്ടീസിന് ശാപമോക്ഷം കിട്ടി. ജന്മി- കുടിയാൻ സമരം നടന്ന തില്ലങ്കേരിയിൽ കൊലചെയ്തവരും ചെയ്യിച്ചവരും തമ്മിലുള്ള പുതിയ പോരാട്ടം നടക്കുകയാണെന്ന് ടി. സിദ്ദിഖ് പറഞ്ഞു. സി.പി.എം നയിക്കുന്ന ക്വട്ടേഷൻ സംഘമാണ് ഷുഹൈബിന്റെ കൊലചെയ്യിച്ചതെന്ന് ഒന്നിലധികം തവണ സിദ്ദിഖ് പറഞ്ഞപ്പോൾ ഭരണപക്ഷം ബഹളം കൂട്ടി. ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും സഭാരേഖയിലുണ്ടാവില്ലെന്ന് സ്പീക്കർ അവരെ സമാധാനിപ്പിച്ചു.

ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിൽ പ്രവർത്തിക്കുന്നവരല്ല ഇടതുപക്ഷവും സി.പി.എമ്മുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയുടെ പുതിയ ഫേസ്ബുക്ക് വെളിപ്പെടുത്തലിൽ പ്രതിപക്ഷം ആവേശം കൊള്ളുന്നതിൽ പ്രതികളെ മഹത്വവത്കരിക്കാനുള്ള ചെറിയ ശ്രമമുണ്ടോയെന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. "പാർട്ടിക്ക് പുറത്തുപോയവർ പാർട്ടിയോട് വല്ലാത്ത ശത്രുതയോടെ പെരുമാറാറുണ്ട്. അതിൽ വല്ലാതെ മനസുഖം അനുഭവിക്കേണ്ട"- അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതി പുതുതായി വെളിപ്പെടുത്തിയതൊന്നും അന്വേഷണോദ്യോഗസ്ഥന്റെ ശ്രദ്ധയിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി അറിഞ്ഞതും പി. ജയരാജനെക്കൊണ്ട് രാഷ്ട്രീയവിശദീകരണം നടത്തിക്കുകയും ചെയ്ത കാര്യമറിയാതെ, അന്വേഷണോദ്യോഗസ്ഥൻ കണ്ണും ചെവിയും പൊത്തി നടക്കുകയാണോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അതിശയിച്ചു. സി.പി.എം ഒക്കത്തുവച്ച പയ്യനാണ് ആകാശ് തില്ലങ്കേരിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സംഗതി പ്രതിപക്ഷവാക്കൗട്ടിൽ കലാശിച്ചു.

എം.എൽ.എമാരുടെ ദിവസമാണ് വെള്ളി. സ്വകാര്യബില്ലുകളും പ്രമേയങ്ങളും അവതരിപ്പിക്കാനുള്ള ദിനം. കേന്ദ്ര അവഗണനയ്ക്കെതിരായ പ്രമേയം വി.ജോയിക്ക് വേണ്ടി സി.എച്ച്. കുഞ്ഞമ്പു അവതരിപ്പിച്ചു. ഔദ്യോഗികപ്രമേയമായി സർക്കാർ കൊണ്ടുവരാത്തത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ അന്തർധാര സജീവമായതിനാലാണെന്ന് എ.പി. അനിൽകുമാർ. വിഷയത്തിൽ ആറുമാസം മുമ്പ് ധനമന്ത്രി വിശദപ്രസ്താവന നടത്തിയത് പ്രതിപക്ഷം കാണാതെ പോയത് സഭാനടപടികളിലെ ശ്രദ്ധക്കുറവാണെന്ന് ധനമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിറുത്തലാക്കിയ കേന്ദ്രത്തിനും അലംഭാവം കാട്ടുന്ന കേരളത്തിനുമെതിരെ എൻ.ഷംസുദ്ദീന്റെ പ്രമേയവുമുണ്ടായി. ചർച്ച പൂർത്തിയാവും മുമ്പേ സമയമവസാനിച്ചതോടെ തുടർചർച്ചയ്ക്കായി മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NIYAMA SABHAYIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.