SignIn
Kerala Kaumudi Online
Saturday, 27 April 2024 10.42 AM IST

യുക്രെയിൻ അധിനിവേശത്തെ അപലപിച്ച് ക്വാഡ്; പ്രതിഷേധിച്ച് റഷ്യ

quad

ന്യൂഡൽഹി: യുക്രെയിനിലെ റഷ്യൻ അധിനിവേശവും പസഫിക് സമുദ്ര മേഖലയിൽ ചൈനയുടെ കടന്നുകയറ്റവും അന്താരാഷ്‌ട്ര സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്ന് ഇന്ത്യ, യു.എസ്, ആസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡ്. ഡൽഹിയിൽ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രെയിനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന റഷ്യൻ ഭീഷണിയെ അപലപിച്ച ക്വാഡ്, നീതിപൂർവകവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്.

അന്താരാഷ്ട്ര ക്രമം,​ പരമാധികാരം, പ്രാദേശിക സമഗ്രത, സുതാര്യത, സമാധാനപരമായ തർക്ക പരിഹാരം എന്നിവയെ മാനിക്കണം. പസഫിക് സമുദ്രത്തിലെ ചൈനയുടെ സൈനികവത്കരണത്തിൽ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ദക്ഷിണ ചൈനാ കടലിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. സമുദ്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികൾ നേരിടും.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ പിന്തുണയ്ക്കുന്നവർക്ക് സൈനിക, സാമ്പത്തിക പിന്തുണ നൽകരുതെന്ന് ആവശ്യപ്പെട്ടു. മുംബയ്, പത്താൻകോട്ട് അടക്കം ഇന്ത്യയിലും വിദേശങ്ങളിലും നടന്ന ഭീകര ആക്രമണങ്ങളിൽ ഉത്തരാവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ടു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം, മ്യാൻമാറിലെ മനുഷ്യാവകാശ ലംഘനം തുടങ്ങിയവയും യോഗം അപലപിച്ചു. ആസ്ട്രേലിയയിലാണ് അടുത്ത ക്വാഡ് യോഗം. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് എന്നിവരാണ് ക്വാഡ് ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തത്.

ന്യായീകരിച്ചും പ്രതിഷേധിച്ചും റഷ്യ

മോസ്‌കോ ഒരിക്കലും ഒരു രാജ്യത്തിനെതിരെ മറ്റൊരു രാജ്യത്തെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇൻഡോ-പസഫിക് തന്ത്രം എന്ന പേരിൽ യു.എസ് ഇത്തരം കളികൾ പരീക്ഷിക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഡൽഹിയിൽ നടന്ന റെയ്‌സീന ചർച്ചയിൽ പറഞ്ഞു. ഇതിന് ക്വാഡിനെ മറയാക്കുന്നു.. ക്വാഡിൽ സാമ്പത്തിക ലക്ഷ്യമല്ല, സൈനികവത്‌ക്കരണമാണ് യു.എസ് ലക്ഷ്യമിടുന്നത്. കിഴക്കൻ-ഏഷ്യൻ ഉച്ചകോടികളെ നശിപ്പിക്കുകയാണവർ.

ഇന്ത്യയുമായും ചൈനയുമായും റഷ്യയ്‌ക്ക് നല്ല ബന്ധമാണെന്നും സെർജി ചൂണ്ടിക്കാട്ടി. റഷ്യ ഇന്ത്യയുടെ പ്രത്യേകാവകാശമുള്ള പങ്കാളിയാണ്. റഷ്യ, ചൈന, ഇന്ത്യ കൂട്ടായ്‌മ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളാണ് ബ്രിക്‌സ് രൂപീകരണത്തിൽ കലാശിച്ചത്.യുക്രെയിൻ വിഷയത്തിൽ റഷ്യ മാത്രമല്ല ചർച്ച നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയോട് ആരും ചർച്ചയുടെ കാര്യം മിണ്ടുന്നില്ല. സെലൻസ്‌കി ചർച്ച ചെയ്യൽ ക്രിമിനൽ കുറ്റമാക്കി. യുക്രെയിൻ അധിനിവേശ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ച സെർജി നാറ്റോയ്‌ക്ക് സ്ഥിരം നിലപാടില്ലെന്നും കുറ്റപ്പെടുത്തി.യുക്രെയിനിൽ റഷ്യ ചെയ്യുന്നത് അംഗീകരിച്ചാൽ അത് എല്ലാ അക്രമികൾക്കുള്ള സന്ദേശമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കെൻ റെയ്സീന ചർച്ചയിൽ പറഞ്ഞു. ജി 20 മന്ത്രിതല യോഗത്തിടെ സെർജിയെ കണ്ട ബ്ലിങ്കെൻ റഷ്യയോട് ആണവായുധം കുറയ്‌ക്കാൻ ആവശ്യപ്പെട്ടു. ജയശങ്കറുമായുള്ള ചർച്ചയിലും ബ്ളിങ്കെൻ യുക്രെയിൻ വിഷയം ചർച്ച ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.