ജനീവ : സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന സാങ്കല്പിക രാജ്യത്തിന്റെ ഇ പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നതായി പ്രഖ്യാപനം. ആദ്യ ഹിന്ദു രാജ്യമെന്ന് അവകാശപ്പെടുന്ന കൈലാസയുടെ ഇ പൗരത്വം വിതരണം ചെയ്യുന്നതായി ട്വിറ്ററിലാണ് നിത്യാനന്ദ അറിയിച്ചത്.
കൈലാസ.ഓർഗ് https://kailaasa.org/e-citizen/ എന്ന വെബ്സൈറ്റ് വഴി ഇ പൗരത്വത്തിന് അപേക്ഷിക്കാമെന്നും ട്വീറ്റിൽ പറയുന്നു. കൈലാസാസ് എസ്.പി.എച്ച് നിത്യാനന്ദ എന്ന പേരിലുള്ള അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൈലാസ സേവനങ്ങൾ ലോകത്തിന് ലഭ്യമാക്കാൻ ഹിന്ദുയിസത്തിന്റെ പരമാധികാരിയും യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിലെ ഭരണകൂടവും രൂപകല്പന ചെയ്ത സംരംഭമാണ് ഇ പൗരത്വം. ഈ സംരംഭം ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കൾക്കും വേണ്ടിയാണ്. ഇ പൗരത്വ കാർഡ് ഉടമയ്ക്ക് നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും വെബ്സൈറ്റിൽ പറയുന്നു.
Apply Now for the Free E-Citizenship of United States of KAILASA.https://t.co/zPWSIaOVxl#Kailasa #nithyananda #UN #citizenship pic.twitter.com/YU5KMcOoVY
— KAILASA's SPH Nithyananda (@SriNithyananda) March 3, 2023
ഫെബ്രുവരി 24ന് ജനീവയിൽ നടന്ന യു.എന്നിന്റെ മേൽനോട്ടത്തിലുള്ള സി.ഇ.എസ്.സി.ആറിന്റെ ( കമ്മിറ്റി ഓൺ ഇക്കണോമിക്, സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്റ്സ് ) സുസ്ഥിര വികസനത്തെ കുറിച്ചുള്ള പൊതുചർച്ചയിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള മറ്റൊരു പൊതുചർച്ചയിലും കൈലാസ പ്രതിനിധികൾ പങ്കെടുത്തതിനെ പിന്നാലെയാണ് നിത്യാനന്ദ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. എൻ.ജി.ഒ ആയിട്ടാണ് കൈലാസ സംഘം പരിപാടിയിൽ പങ്കെടുത്തത്. യോഗത്തിൽ തന്റെ പ്രതിനിധികൾ പങ്കെടുത്തതിന്റെ ചിത്രം നിത്യാനന്ദ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
THE INTERNATIONAL COMMUNITY'S DISPLAY OF FLAGS AT THE UN SYMBOLIZES A DEEP COMMITMENT TO ADVANCING GLOBAL PEACE, COOPERATION AND FOSTERING A MORE EQUITABLE AND JUST WORLD
— KAILASA's SPH Nithyananda (@SriNithyananda) February 28, 2023
ON FEBRUARY 22, 2023 AT THE 84TH SESSION OF THE COMMITTEE ON THE ELIMINATION OF DISCRIMINATION AGAINST WOMEN pic.twitter.com/SWJvpn89Zh
ഹിന്ദുമതത്തിന്റെ ആദ്യ പരമാധികാര രാഷ്ട്രമാണ് ' കൈലാസ " എന്നാണ് മാ വിജയപ്രിയ യോഗത്തിൽ അവകാശപ്പെട്ടത്. രാഷ്ട്രത്തിന്റെ സ്ഥാപകനായ നിത്യാനന്ദ ഹിന്ദുമതത്തിലെ ആത്മീയ ആചര്യനാണെന്നും പരമോന്നത നേതാവുമാണെന്നും അദ്ദേഹത്തെ ഇന്ത്യ വേട്ടയാടുന്നെന്നും അദ്ദേഹത്തിന് സംരക്ഷണം നൽകണമെന്നും വിജയപ്രിയ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 150 ഓളം രാജ്യങ്ങളിൽ കൈലാസയുടെ എംബസികളും എൻ.ജി.ഒകളും ഉണ്ടെന്നാണ് വിജയപ്രിയയുടെ അവകാശവാദം. കൈലാസയുടെ സ്ഥിരം യു.എൻ അംബാസഡറായാണ് വിജയപ്രിയ സ്വയം വിശേഷിപ്പിച്ചത്.
അതേസമയം കൈലാസയുടെ പ്രതിനിധിയായി പങ്കെടുത്ത മാ വിജയപ്രിയ നിത്യാനന്ദ യോഗത്തിൽ നടത്തിയ പരാമർശങ്ങൾ അപ്രസക്തമാണെന്നും ഇവ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കിയെന്നും യു.എൻ മനുഷ്യാവകാശ കമ്മിഷണർ അറിയിച്ചു.. .രജിസ്റ്റർ ചെയ്യുന്ന ആർക്കും യോഗത്തിൽ പങ്കെടുക്കാമായിരുന്നു. തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി അംഗരാജ്യങ്ങൾക്കോ ഏതെങ്കിലും സംഘടനകൾക്കോ അല്ലെങ്കിൽ വ്യക്തികൾക്കോ തോന്നിയാൽ അവർക്ക് തങ്ങളെ സമീപിക്കാമെന്നാണ് സി.ഇ.എസ്.സി.ആറിലെ ചട്ടം. ഇവരുടെ പ്രസ്താവനകളോട് യോഗത്തിൽ പങ്കെടുത്ത ആരും പ്രതികരിച്ചില്ലെന്നാണ് വിവരം.
2010ൽ പീഡനക്കേസിൽ കർണ്ണാടകയിൽ അറസ്റ്റിലായ നിത്യാനന്ദ ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് അനുയായികൾ ഗുജറാത്ത് പൊലീസിന്റെ പിടിയിലായതിനെ തുടർന്ന് 2018ൽ ഇന്ത്യവിട്ട നിത്യാനന്ദ കൈലാസ എന്ന പേരിൽ സ്വന്തമായി രാജ്യം സ്ഥാപിച്ചതിന് പിന്നാലെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇക്വഡോർ തീരത്താണ് കൈലാസയെന്ന ദ്വീപുള്ളതെന്ന് പറയപ്പെടുന്നു.കൈലാസയെ ലോകത്ത് ഒരു രാജ്യവും ഇതേവരെ അംഗീകരിച്ചിട്ടില്ല. നിത്യാനന്ദയുടെ പേരിൽ ഇന്റർപോളിന്റെ തെരച്ചിൽ നോട്ടീസുണ്ട്.
അതിനിടെ യു.എസ് സംസ്ഥാനമായ ന്യൂജഴ്സിയിലെ നെവാർക്ക് നഗരം കൈലാസയുമായുള്ള സഹോദരി നഗര ഉടമ്പടി റദ്ദാക്കി. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള വഞ്ചനപരമായ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |