പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പൊലീസിന് വേണ്ടി സർവീസ് നടത്തിയ ടാക്സികൾക്ക് ഇതുവരെ വാടക നൽകിയില്ല. ഷൊർണൂർ ഡിവിഷന് കീഴിൽ സർവീസ് നടത്തിയ ഇരുന്നൂറോളം ടാക്സികൾക്ക് 30 ലക്ഷം രൂപയുടെ കുടിശിക പണം കിട്ടാനുണ്ട്. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും പണമനുവദിച്ചില്ല.
ടാക്സി ഉടമകളോട് കടം പറഞ്ഞിരിക്കുകയാണ് പൊലീസ്. പണത്തിനായി കഴിഞ്ഞ രണ്ടുവർഷമായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് ടാക്സി ഉടമകൾ. ഫണ്ടില്ലെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ കൈയൊഴിയുന്നതായാണ് ടാക്സി ഉടമകളുടെ ആരോപണം.
2021 ഏപ്രിൽ 4, 5, 6 തിയതികളിലാണ് ടാക്സികൾ പൊലീസിന് വേണ്ടി സർവീസ് നടത്തിയത്. സ്വന്തം കൈയിൽ നിന്ന് പണമെടുത്താണ് ഇവർ സർവീസിനുള്ള ഇന്ധനം നിറച്ചത്. മണ്ണാർക്കാട് സ്റ്റേഷൻ പരിധിയിലാണ് ഇവരിൽ അധികവും സർവീസ് നടത്തിയത്. ചിലർക്ക് 11,000 രൂപയിലധികം കിട്ടാനുണ്ട്.
ജില്ലാ കളക്ടറെയും പൊലീസ് സൂപ്രണ്ടിനെയും ടാക്സി ഡ്രൈവർമാർ കണ്ടിരുന്നു. തിരുവനന്തപുരത്തേക്ക് ഫയൽ അയച്ചിട്ടുണ്ടെന്നും മറുപടി കിട്ടിയില്ലെന്നുമായിരുന്നു വിശദീകരണം. തുടർന്ന് തിരുവനന്തപുരത്തെത്തി. മന്ത്രിമാർക്കും ഡി.ജി.പിക്കും പരാതി നൽകി. തിരഞ്ഞെടുപ്പിന് റവന്യൂ വകുപ്പും പൊലീസും വാടകയ്ക്ക് വാഹനങ്ങൾ വിളിക്കാറുണ്ട്. ഇതിൽ റവന്യൂ വകുപ്പ് വിളിച്ച വാഹനങ്ങളുടെ പണം മുഴുവനായും കൊടുത്തുതീർത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |