പാലക്കാട്: ജില്ലയിൽ വേനൽ കടുത്തതോടെ തീ അണയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് അഗ്നിരക്ഷാസേന. പാലക്കാട്, മലമ്പുഴ, മണ്ണാർക്കാട്, ചാലിശേരി, കിഴക്കഞ്ചേരി, മുതലമട, നെന്മാറ, കൊല്ലങ്കോട്, ശ്രീകൃഷ്ണപുരം തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തം കൂടുകയാണ്. കൂടുതൽ കേസെത്തുന്നത് പാലക്കാട്ടാണ്. കഴിഞ്ഞ ദിവസം മലമ്പുഴ ചെറാട് മലയിൽ തീപിടിച്ചിരുന്നു. ജില്ലയിലെ പത്ത് സ്റ്റേഷനുകളിലായി ദിവസേന 50 ഓളം കേസുകളാണ് എത്തുന്നത്.
പാലക്കാട്, കഞ്ചിക്കോട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, മണ്ണാർക്കാട്, ഷൊർണൂർ, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്
എന്നിവിടങ്ങളിലാണ് ജില്ലയിൽ അഗ്നിരക്ഷാ നിലയങ്ങളുള്ളത്. വാഹനങ്ങളും പ്രതിരോധ സാമഗ്രികളും ഉണ്ടെങ്കിലും മതിയായ ജീവനക്കാരില്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. മതിയായ ജലം ലഭിക്കാത്തതാണ് മറ്റൊരു പ്രശ്നം.
കഴിഞ്ഞ ദിവസം അലനല്ലൂർ ഭീമനാട് ലക്ഷംകുന്ന് കോളനിക്ക് സമീപം റബർ തോട്ടത്തിലെ തീയണച്ചത് നാട്ടുകാരാണ്. അഗ്നിരക്ഷാ സേനയെ വിളിച്ചപ്പോൾ വട്ടമ്പലം ഫയർ യൂണിറ്റ് ശ്രീകൃഷ്ണപുരത്ത് കരിമ്പുഴയുടെ തീരത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. അഗ്നിരക്ഷാ സേന വെള്ളം നിറച്ച് ഭീമനാട് എത്തുമ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു.
വില്ലനായി കാട്ടുതീയും
സംസ്ഥാനത്ത് കാട്ടുതീ പടരാൻ സാദ്ധ്യതയുള്ള ജില്ലകളിൽ മൂന്നാംസ്ഥാനമാണ് പാലക്കാടിന്. ഒരു മാസത്തിനിടെ കാട്ടുതീയിൽ നശിച്ചത് 200 ഏക്കറോളം വനഭൂമിയാണ്. മുൻ വർഷത്തിനേക്കാൾ കൂടുതലാണിത്.
മണ്ണാർക്കാട്, പാലക്കാട്, നെന്മാറ വനം ഡിവിഷന് കീഴിലായി 24 സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്നത്. പാലക്കാട് ഡിവിഷന് കീഴിലെ മലമ്പുഴ, ചെറാട്, കുമ്പാച്ചി മലയിലാണ് കൂടുതൽ നാശം. കഞ്ചിക്കോട്ടെ അയ്യപ്പൻമല, വേലഞ്ചേരി മല, മലമ്പുഴയിലെ രണ്ടുമല, കോഴിമല, ധോണിമല, ചെറാടുമല, നെല്ലിയാമ്പതിയിലെ ആതവനാട്, പോത്തുണ്ടി, ഒലിപ്പാറ, മണലൂർചള്ള, വേങ്ങാവച്ചാൽ, മുരുക്കുംചാൽ എന്നിവിടങ്ങളിലാണ് കാട്ടുതീയുണ്ടാത്. തേനൂർ അയ്യർമലയിൽ കഴിഞ്ഞ ദിവസം തീ പടർന്ന് നാല് ഹെക്ടർ വനമാണ് കത്തി നശിച്ചത്.
ആപത് മിത്ര വോളന്റിയറാകാം
ജില്ലയിലെ അഗ്നിരക്ഷാ സേന ഓഫീസ് പരിധിയിൽ 300 ആപത് മിത്ര വളന്റിയർമാരെ നിയമിക്കുന്നു. ജീവൻരക്ഷാ പ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി യുവതീ-യുവാക്കളെ സജ്ജരാക്കുകയാണ് ലക്ഷ്യം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അതത് സ്റ്റേഷനുകളിൽ നേരിട്ട് അപേക്ഷ നൽകണം. അഗ്നിരക്ഷാ സേന പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാലക്കാട്: 04912505701.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |