കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും വനിത-ശിശു വികസന വകുപ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ അഭയകിരണം, പടവുകൾ, സഹായഹസ്തം, ആശ്വാസനിധി, കൈത്താങ്ങ് തുടങ്ങി ഒരു ഡസനോളം സംരക്ഷണ പദ്ധതികൾ ജനങ്ങളിൽ എത്തുന്നില്ല. ഏറ്റവും ഒടുവിൽ, 2021ൽ ആരംഭിച്ച 'രക്ഷാദൂതി'ന്റെയും അവസ്ഥയ്ക്കും മാറ്റമില്ല.
ഗാർഹികപീഡനത്തിൽനിന്ന് സ്ത്രീകളെ രക്ഷിക്കാൻ ആവിഷ്കരിച്ച 'രക്ഷാദൂത്'പദ്ധതി, പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫീസിൽ പോകാതെതന്നെ പരാതിപറയാനും പരിഹാരം തേടാനുമുള്ള എളുപ്പവഴിയാണ്. എന്നാൽ പദ്ധതി തുടങ്ങി രണ്ടുവർഷം പിന്നിടുമ്പോഴും രക്ഷാദൂതിൽ അഭയംതേടിയത് വെറും 85 പേർ.
രക്ഷാദൂത്
അതിക്രമത്തിനിരയായ വനിതയോ കുട്ടിയോ പ്രതിനിധിയോ കടലാസിൽ 'തപാൽ' എന്നെഴുതി പിൻകോഡ് സഹിതം സ്വന്തം വിലാസവും ഫോൺനമ്പരും രേഖപ്പെടുത്തി ഏതെങ്കിലും തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചാൽ മതി. സ്റ്റാമ്പ് പതിക്കേണ്ടതില്ല. പോസ്റ്റ്മാസ്റ്റർ ഇത് വനിതാ ശിശുവികസന വകുപ്പിന് ഇമെയിൽ വഴി അയച്ചുകൊടുക്കും. ഗാർഹിക അതിക്രമം വനിതാ സംരക്ഷണ ഓഫീസർമാരും കുട്ടികൾക്കെതിരായ അതിക്രമം ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരും അന്വേഷിക്കും.
എഴുതാൻ അറിയാത്തവർ പോസ്റ്റ്മാസ്റ്ററെ കണ്ടാലും മതി. മേൽവിലാസം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നതിനാൽ പരാതിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുകയുമില്ല.
ബോധവത്കരണ ക്ലാസുകളിലൂടെയും കൈപ്പുസ്തകങ്ങൾ വഴിയും പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
- വനിത ശിശുവികസന ഓഫീസർ, തിരുവനന്തപുരം
വനിത ശിശുവികസന വകുപ്പിന്റെ ബോധവത്കരണ ക്ലാസുകൾ വെറും ചടങ്ങ് മാത്രമാണ്. അങ്കണവാടികളിൽ എത്തുന്ന കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുകൂട്ടി പേരിനൊരു ക്ലാസ് നടത്തുന്നതല്ലാതെ ഇതൊന്നും പ്രയോജനപ്പെടുന്നില്ല.
- സന്ധ്യ ജയൻ, ഗ്രാമപഞ്ചായത്ത് അംഗം, ഇടുക്കി
• വനിതകൾക്കെതിരായ അതിക്രമം (2021-23)
പൊലീസിൽ മാത്രം 35,142 കേസുകൾ. ഇതിൽ 10,027 എണ്ണവും ഗാർഹിക പീഡനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |