ന്യൂഡൽഹി: മേഘാലയയിലും നാഗാലാന്റിലും അധികാരത്തുടർച്ച. ഷില്ലോങിലെ രാജ്ഭവനിലും കോഹിമയിലും നടന്ന ചടങ്ങുകളിലാണ് മന്ത്രിസഭകൾ സത്യവാചകം ചൊല്ലി അധികാരത്തിലേറിയത്. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോൺറാഡ് സാംഗ്‌മ മേഘാലയയിലും നെഫ്യു റിയോ നാഗാലാന്റിലും അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, ജെ പി നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. നാളെ നടക്കുന്ന ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
60 അംഗ നിയമസഭയിൽ 45 പേരുടെ പിന്തുണ ഉറപ്പാക്കിയാണ് കോൺറാഡ് സാംഗ്‌മ സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചേക്കുമെന്ന് കരുതിയ യു.ഡി.പി കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മൃഗീയ ഭൂരിപക്ഷ പിന്തുണയുമായി മന്ത്രിസഭ അധികാരത്തിലേറിയത്. യു.ഡി.പിക്ക് 11 എം.എൽ.എമാരാണുള്ളത്.തുടർച്ചയായി രണ്ടാം തവണയാണ് കോൺറാഡ് സാംഗ്മ മുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നത്.
അതേസമയം നെഫ്യൂ റിയോയ്ക്ക് മുഖ്യമന്ത്രി പദത്തിൽ ഇതോടെ അഞ്ചാം ഊഴമാണ്. 72-കാരനായ നെഫ്യൂ റിയോ നയിക്കുന്ന എൻ.ഡി.പി.പി-ബി.ജെ.പി മന്ത്രിസഭയിൽ പ്രതിപക്ഷമില്ല എന്ന പ്രത്യേകതയുമുണ്ട്. ഏഴ് അംഗങ്ങളുള്ള മൂന്നാമത്തെ വലിയ കക്ഷിയായ എൻ.സി.പി കൂടി എൻ.ഡി.പി.പി-ബി.ജെ.പി മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചതോടെ ഫലത്തിൽ നാഗാലാൻഡ് പ്രതിപക്ഷമില്ലാത്ത നിയമസഭയായി മാറും. 2015ലും 2021 ലും പ്രതിപക്ഷമില്ലാത്ത നിയമസഭയായിരുന്നെങ്കിലും മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രതിപക്ഷമില്ലാതാകുന്നത് ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |