ന്യൂഡൽഹി: ഐഫോൺ നിർമിക്കന്ന പ്ലാന്റ് തെലങ്കാനയിലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കി ഫോക്സ്കോൺ. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരികരണം സംബന്ധിച്ച വിവരങ്ങൾ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഫോക്‌സ്‌കോൺ ചെയർമാൻ യങ് ലി വ്യക്തമാക്കി.
ആപ്പിളിന്റെ ഗാഡ്ജറ്റുകൾ നിർമിക്കുന്ന ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ് ഇന്ത്യയിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ ബംഗളൂരുവിലാണ് പ്ലാന്റ് നിർമിക്കുകയെന്ന് കർണാടക മുഖ്യമന്ത്രിയുടെ പ്രസ്താവനയുണ്ടായിരുന്നു. എന്നാൽ ഇതിൽ വ്യക്തത വരുത്തികൊണ്ടാണ് ഫോക്സ്കോൺ കമ്പനി പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ചൈനയിൽ ഐഫോൺ നിർമിക്കുന്നത് നിറുത്തലാക്കി പൂർണമായും ഇന്ത്യയിലേക്ക് നിർമാണം മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത് എന്ന് സൂചനയുണ്ട്. യുഎസും ചൈനയുമായി ഇപ്പോൾ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് കമ്പനിയുടെ നീക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
ഇതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഹബായി ഇന്ത്യ മാറിയേക്കും. ഒരുലക്ഷം തൊഴിലവസരങ്ങളാണ് പുതിയ പ്ലാന്റ് വരുന്നതോടെ ഉണ്ടാകാൻ പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |