ചെൽസിയും ബെൻഫിക്കയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ചെൽസി 2-0ത്തിന് ബൊറൂഷ്യയെ വീഴ്ത്തി
ബെൻഫിക്ക ക്ളബ് ബ്രുഗെയെ തകർത്തത് 5-1ന്
ലണ്ടൻ : ആദ്യ പാദത്തിലെ തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റ് ഇംഗ്ളീഷ് ക്ളബ് ചെൽസി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ. ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ സ്വന്തം കളിമുറ്റത്ത് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച ചെൽസി 2-1എന്ന ആകെ മാർജിനിലാണ് അവസാന എട്ടിലേക്കെത്തിയത്. ആദ്യപാദ എവേമാച്ചിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ചെൽസി തോറ്റിരുന്നു. മറ്റൊരു രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ബെൽജിയൻ ക്ളബ് ബ്രൂഗെയെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തകർത്തെറിഞ്ഞ് പോർച്ചുഗീസ് ക്ളബ് ബെൻഫിയും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
ആദ്യ പാദത്തിലെ തോൽവിയിലും പ്രിമിയർ ലീഗിലെ മോശം പ്രകടനത്തിലും നിരാശരായിരുന്ന ആരാധകർക്ക് ഉണർവ് പകർന്നാണ് ചെൽസി കഴിഞ്ഞ രാത്രി സ്റ്റാംഫോഡ് ബ്രിഡ്ജിൽ ബൊറൂഷ്യയ്ക്ക് എതിരെ വിജയം നേടിയെടുത്തത്. 43-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗും 53-ാം മിനിട്ടിൽ കായ് ഹാവെർട്സുമാണ് ചെൽസിക്കുവേണ്ടി ഗോൾ നേടിയത്. വാർ പരിശോധനയ്ക്ക് ശേഷം അനുവദിച്ച പെനാൽറ്റിയാണ് ഹാവെർട്സ് രണ്ടാം ഗോളാക്കി ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്.
ബ്രൂഗെയ്ക്ക് എതിരെ ആദ്യ പാദത്തിൽ2-0ത്തിന് ജയിച്ചിരുന്ന ബെൻഫിയ്ക്കായി രണ്ടാം പാദത്തിൽ ലോകകപ്പിലെ പോർച്ചുഗീസ് ഹാട്രിക് ഹീറോ ഗോൺസാലോ റാമോസ് ഇരട്ട ഗോളടിച്ചു. റാഫ സിൽവ,യാവോ മരിയോ,ഡേവിഡ് നെറസ് എന്നിവർ ഓരോ ഗോളടിച്ചു. ബോൺ മേയിറാണ് ബ്രൂഗെയുടെ ആശ്വാസഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |