കൊച്ചി: മൂന്നാറിനെ വിറപ്പിക്കുന്ന അരിക്കൊമ്പന് കോടനാട് ആനക്കളരിയിൽ പുത്തൻ കൂടൊരുങ്ങുന്നു. മൂന്നാർ കാടുകളിൽ നിന്ന് അടിയന്തരമായി മുറിച്ച 138 യൂക്കാലി മരങ്ങൾ കോടനാട്ട് എത്തിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കൂട് റെഡിയാകും.
ധോണിയിൽ നിന്ന് പി.ടി. 7 ആനയെ പിടിച്ചതിനു സമാനമായി അരിക്കൊമ്പനെ കോടനാട്ടേക്ക് മാറ്റാനാണ് തയ്യാറെടുപ്പുകൾ. കൂട് തയ്യാറായാൽ വയനാട്ടിൽ നിന്ന് കുങ്കി ആനകളെയും വിദഗ്ദ്ധ പാപ്പാന്മാരെയും എത്തിക്കും. കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും മൂന്നാർ ഡി.എഫ്.ഒയ്ക്കുമാണ് ആനയെ തളയ്ക്കാനുളള ചുമതല.
കുറഞ്ഞത് ഒന്നര വർഷം അരിക്കൊമ്പൻ കൂട്ടിനുള്ളിൽ കഴിയേണ്ടി വരും. ചട്ടം പഠിപ്പിച്ച ശേഷം ഇടയ്ക്കിടെ പുറത്തിറക്കും. മണ്ണാർക്കാടിനെ വിറപ്പിച്ച പീലാണ്ടിക്കു വേണ്ടി കോടനാട് 2017ലാണ് ഇപ്പോഴുള്ള കൂട് നിർമ്മിച്ചത്. ആ വർഷം മേയ് 31ന് കൊണ്ടുവന്ന പീലാണ്ടി ഇപ്പോൾ പീലാണ്ടി ചന്ദ്രു എന്ന പേരിൽ ' നല്ലകുട്ടി"യാണ്. 43 വയസുള്ള തലയെടുപ്പുള്ള കൊമ്പൻ. ആറ് ആനകളാണ് കോടനാട്ടുള്ളത്.അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാനും മേയ്ക്കാനുമായി പരിചയസമ്പന്നരായ രണ്ട് വനം വകുപ്പ് പാപ്പാന്മാരുണ്ടാകും. .
ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിലാണ് 30 വയസ് കണക്കാക്കുന്ന അരിക്കൊമ്പന്റെ
വിളയാട്ടം. ആറ് വർഷത്തിലേറെയായി ശല്യം തുടങ്ങിയിട്ട്. റേഷൻ കടകൾ പൊളിച്ച്
അരിയും പഞ്ചസാരയും തട്ടലാണ് പണി.മയക്കുവെടി വച്ച് കൂട്ടിലടയ്ക്കുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് മറ്റേതെങ്കിലും മേഖലയിലേക്ക് മാറ്റുകയോ, ജി.എസ്.എം. റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് നിർദ്ദേശിച്ചത്. 2017ൽ അരിക്കൊമ്പനെ പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.
അരിക്കൊമ്പന്റെ വിക്രിയകൾ
■ കൊലപാതകം : 13
■ ഗുരുതര പരിക്ക് : 03
■ തകർത്ത വീടുകൾ : 24
■ തകർത്ത വാഹനങ്ങൾ: 04
■ കൃഷിനാശം: കണക്കാക്കിയിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |