കീവ്: യുക്രെയിൻ തലസ്ഥാന നഗരിയടക്കമുള്ള ജനവാസ പ്രദേശങ്ങളിൽ കനത്ത മിസൈൽ ആക്രമണം അഴിച്ചുവിട്ട് റഷ്യ. വ്യാഴാഴ്ച കീവ് അടക്കമുള്ള പ്രദേശങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ ആറോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത് സപ്പോരിജിയ ആണവ നിലയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായാണ് യുക്രെയിൻ അവകാശപ്പെടുന്നത്. റഷ്യ ഇത് നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ യുക്രെയിന്റെ അതിർത്തി പ്രദേശങ്ങളിലായിരുന്നു റഷ്യ ആക്രമണം കേന്ദ്രീകരിച്ചിരുന്നത്. കാമിക്കാസേ ഡ്രോണുകളുപയോഗിച്ച് യുക്രെയിനിന്റെ വൈദ്യുതി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കുന്ന രീതിയിലുള്ള റഷ്യൻ ആക്രമണങ്ങൾ ഈ സമയത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിന് വിഘാതം വരുത്തുന്ന തരത്തിൽ ഏഴ് മണിക്കൂർ നീണ്ട വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളായിരുന്നു യുക്രെയിന്റെ നഗരങ്ങളിൽ ഇന്ന് മുഴങ്ങിയത്.
ആറോളം കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ റഷ്യ ആക്രമണത്തിനായി ഉപയോഗിച്ചതായാണ് യുക്രെനിയൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കിൻസാൽ മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ യുക്രെയിന്റെ പക്കലില്ല എന്നതാണ് അവയുടെ പ്രഹരശേഷി വർദ്ധിപ്പിക്കുന്നത്.
മിസൈൽ, പീരങ്കി ആക്രമണത്തിൽ പടിഞ്ഞാറൻ ലിവിവ്, ഡിനിപ്രോ, കീവ് എന്നിവിടങ്ങളിൽ പ്രദേശവാസികൾ കൊല്ലപ്പെട്ടത് കൂടാതെ സപ്പോരിജിയ ആണവ നിലയത്തിലേയ്ക്കുള്ള വൈദ്യുതി ബന്ധം ബാധിക്കപ്പെട്ടതായാണ് യുക്രെയിൻ ആരോപിക്കുന്നത്. നിലവിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള ആണവ നിലയത്തിന്റെ സുഗമമായ പ്രവർത്തനത്തിനായുള്ള ഇന്ധനം കരുതലുണ്ടെന്നാണ് റഷ്യയുടെ അവകാശവാദം. അതേസമയം യുദ്ധത്തിലേർപ്പെടുന്ന സൈനികരെ ലക്ഷ്യം വെയ്ക്കാതെ സാധാരണക്കാർക്കെതിരെ റഷ്യ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കണമെന്നാണ് യുക്രെയിൻ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |